Kerala

സിൽവർ ലൈൻ പ്രതിഷേധം; സമരക്കാരുമായി ഏറ്റുമുട്ടി പൊലീസ്

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പൊലീസ് സമരക്കാരുമായി ഏറ്റുമുട്ടി. രാവിലെ 9 മണി മുതൽ സംയുക്ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾതന്നെ സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസും ഉ​ഗ്യോ​ഗസ്ഥരും രണ്ടാമതും സർവേ കല്ലുകൾ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാർ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവ​ഗണിച്ച് സമരമസമിതി പ്രവർത്തകർ ബഹളം വെച്ചതോടെയാണ് പൊലീസുമായി സംഘർഷമുണ്ടായത്.

സമരക്കാർ ഒഴിഞ്ഞു പോകാത്ത സാഹചര്യത്തിലാണ് പൊലീസ് ലാത്തിവീശുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവർത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു.

ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും പൊലീസ് എത്രയും വേ​ഗം ഇവിടെ നിന്ന് മടങ്ങിപ്പോകണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബി.ജെ.പി, കോൺ​ഗ്രസ് പ്രവർത്തകർ ഉൾപ്പെടുന്ന സംയുക്ത സമര സമിതിയാണ് മാടപ്പള്ളിയിൽ സമരം നടത്തുന്നത്. രണ്ടര മണിക്കൂറായി വലിയ സംഘർഷാവസ്ഥയാണ് സ്ഥലത്ത് നില നിൽക്കുന്നത്. കല്ലിടീലിന്റെ പ്രാരംഭ പ്രർത്തനം പോലും നടത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാർ.