Kerala

സിൽവർ ലൈൻ കേരളത്തിന് അനിവാര്യം, വികസനമാണ് സർക്കാരിന്റെ ലക്ഷ്യം; സീതാറാം യെച്ചൂരി

സിൽവർ ലൈൻ പദ്ധതി കേരളം വികസനത്തിന് അനിവാര്യമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളാ വികസനമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സിൽവർലൈൻ അത്തരത്തിലൊരു പദ്ധതിയാണ്. കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയേയും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൽ പദ്ധതിയേയും തമ്മിൽ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യർത്ഥിച്ചു.
പദ്ധതിയുടെ നയങ്ങൾ വ്യത്യസ്തമാണെന്നാണ് സിപിഐഎം ജനറൽ സെക്രട്ടറി നൽകുന്ന വിശദീകരണം.

ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥയിലാണ് എതിർപ്പുയർത്തിയത്. കെ റെയിൽ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥകൾ തീരുമാനിക്കുന്നതേയുള്ളൂ. നിലവിൽ സർവേ മാത്രമാണ് നടക്കുന്നതെന്നും മറ്റെല്ലാം പിന്നീടാണെന്നും യെച്ചൂരി ആവർത്തിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

ഇതിനിടെ പാർട്ടി കോൺഗ്രസ് നിശ്ചയദാർഢ്യത്തിന്റേതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇടത് ജനാധിപത്യ ബദൽ സാധ്യമാക്കാനാണ് ശ്രമം. നിലവിലുള്ള ആഖ്യാനം മാറ്റുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ജാതി സെൻസറിനെ സി പി ഐ എം അനുകൂലിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ബി ജെ പി സർക്കാരിന്റെ തെറ്റായ നയങ്ങളെ ചെങ്കൊടിയുടെ കീഴിൽ നിന്ന് എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദുത്വ വർഗീയതയ്ക്ക് എതിരെ മതേതര ശക്തികളെ ഒന്നിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തിന് മാതൃകയാണെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു.