Kerala

മഹാത്മജിയെയും രാജീവ് ഗാന്ധിയെയും ഓര്‍ക്കാത്തത് നീതികേടെന്ന് വിഡി സതീശന്‍

കേരളം ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷിക്കുമ്പോള്‍, മഹാത്മജിയെയും രാജീവ് ഗാന്ധിയെയും ഓര്‍ക്കാത്തത് നീതികേടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗ്രാമസ്വരാജ് എന്ന ആശയം മുന്നോട്ടുവച്ച നേതാക്കളാണ് മഹാത്മാഗാന്ധിയും രാജീവ് ഗാന്ധിയും. കോണ്‍ഗ്രസ് നടപ്പാക്കിയ ആശയത്തെ ജനകീയാസൂത്രണം എന്ന പേരില്‍ തങ്ങളുടേതാക്കുകയാണ് സിപിഐഎം ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.silver jubilee kerala govt

കേരളം ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷിക്കുമ്പോള്‍, ്ഗ്രാമസ്വരാജ് എന്ന മഹത്തായ ആശയം മുന്നോട്ട് വച്ച മഹാത്മജിയെയും, അത് നടപ്പിലാക്കാന്‍ ധീരത കാട്ടിയ രാജീവ് ഗാന്ധിയെയും സ്മരിക്കാന്‍ തയ്യാറാകാത്തത് ചരിത്രത്തോട് കാട്ടുന്ന നീതികേടാണ്. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്, ഗ്രാമങ്ങളുടെ ശാക്തീകരണത്തിലൂടെ മാത്രമേ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ സാധിക്കുകയുള്ളു എന്നത് മഹാത്മജിയുടെ മഹത്തായ ആശയമായിരുന്നു.

ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പത്തിന് നിദാനമായ അധികാരവികേന്ദ്രീകരണത്തിന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സും കേരളത്തില്‍ നാന്ദി കുറിച്ചത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുളള ഐക്യമുണിയുടെയും കാലത്താണ്. ശ്രീ. രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ അധികാരവികേന്ദ്രീകരണത്തിന് വേണ്ടി 1989 ല്‍ കൊണ്ടുവന്ന 64-ാം ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ പരാജയപ്പെടുത്തിയത് സി.പി.എം അടക്കമുളള പ്രതിപക്ഷ കക്ഷികളാണ്. തുടര്‍ന്നുള്ള
നിരന്തര ശ്രമത്തിന്റെ ഫലമായാണ് ശ്രീ. നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ 73, 74 ഉം ഭരണഘടനാ ഭേദഗതികള്‍ 1992 ല്‍ കൊണ്ടുവന്നത്.

അതിനോടനുബന്ധിച്ച് 1994ല്‍ കേരള പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ പാസ്സാക്കിയത് കേരളത്തില്‍ ബഹുമാനപ്പെട്ട കെ. കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. അധികാരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് ഉത്തരവിറക്കിയത് 1995 ഒക്ടോബറില്‍ ശ്രീ. എ.കെ.ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ്.കോണ്‍ഗ്രസ് പാസാക്കിയ കേരള പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളുടെ ഭാഗമായിരുന്നു ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് അധികാരവും ആസൂത്രണ സ്വാതന്ത്ര്യവും നല്‍കുന്ന ഗ്രാമസഭകള്‍. എന്നാല്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ ആശയത്തെ ജനകീയാസൂത്രണം എന്ന ഓമനപ്പേര് നല്‍കി തങ്ങളുടേതാക്കുകയാണ് സി പി എം ചെയ്തത്.