Kerala

ശ്യാമള്‍ മണ്ഡല്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന്

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ വിധി ഇന്ന്. പ്രതി മുഹമ്മദ് അലിയെയാണ് സിബിഐ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 17 വര്‍ഷത്തിന് ശേഷമാണ് കേസില്‍ സി.ബി.ഐ കോടതി വിധി പറയുന്നത്.

ട്രിവാന്‍ഡ്രം കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ അവസാന വര്‍ഷ വിദ്യാര്‍ഥി ആയിരുന്ന ശ്യാമള്‍ മണ്ഡല്‍ 2005ലാണ് കൊല്ലപ്പെടുന്നത്. പണത്തിനുവേണ്ടി വിദ്യാര്‍ത്ഥിയായ ആന്തമാന്‍ സ്വദേശിയായ ശ്യാമളിനെ കുടുംബ സുഹൃത്ത് മുഹമ്മദ് അലി തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയെ ഇപ്പോഴും പിടികൂടിയിട്ടില്ല. ശ്യാമള്‍ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്.

2005 ഒക്ടോബര്‍ 17നാണ് കോവളം വെള്ളാറില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു ശ്യാമള്‍ മണ്ഡലിലിന്റെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദലിയും കൂട്ടിപ്രതിയായ ദുര്‍ഹ ബഹദബൂറും ചേര്‍ന്ന് ശ്യാമളിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടരന്വേഷണം നടത്തിയ സിബിയുടെ കണ്ടെത്തലും ഇതായിരുന്നു.

കേസിലെ രണ്ടാം പ്രതിയും ഹോട്ടല്‍ തൊഴിലാളിയുമായ ദുര്‍ഹ ബഹദൂറിനെ പിടികൂടാന്‍ ഇതേ വരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.