Kerala

89ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം

89ാമത് ശിവഗിരി തീര്‍ത്ഥാടനം ഇന്ന് സമാപിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അധ്യക്ഷതയില്‍ വൈകിട്ട് അഞ്ചിന് ചേരുന്ന സമാപന സമ്മേളനം ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കര്‍ണാടക വിദ്യാഭ്യാസമന്ത്രി അശ്വത് നാരായണന്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജു പ്രഭാകര്‍ ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ വിവിധ കലാപരിപാടികളും ഇന്ന് നടക്കും.

ആയിരക്കണക്കണക്കിന് ശ്രീനാരായണ ഭക്തര്‍ പങ്കെടുത്തുകൊണ്ടുള്ള ശിവഗിരി തീര്‍ത്ഥാടനത്തിന് ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധര്‍മ്മ പതാക ഉയര്‍ത്തിയതോടെയാണ് ഈ വര്‍ഷം തുടക്കം കുറിച്ചത്. കനിമൊഴി എം പിയായിരുന്നു മുഖ്യാതിഥി. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മൂന്ന് ദിവസത്തെ സമ്മേളനം പൂര്‍ത്തിയാകുന്നത്. ക്രമസമാധാന പാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനുമായി 600 ലധികം പൊലീസുകാരെ നിയോഗിച്ചിരുന്നു.

തീര്‍ഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ പുലര്‍ച്ചെ അഞ്ചിന് തീര്‍ഥാടക ഘോഷയാത്ര നടന്നു. ‘ഓം നമോ നാരായണായ’ എന്ന നാമജപത്തോടെ അലങ്കരിച്ച ഗുരുദേവറിക്ഷയ്ക്ക് ഭക്തജനങ്ങള്‍ അകമ്പടി സേവിച്ചു. ഘോഷയാത്രയില്‍ ധര്‍മപതാക, പഞ്ചവാദ്യം എന്നിവയും അണിനിരന്നു. സന്യാസ സമൂഹത്തില്‍ നിന്നുള്ളവര്‍, ബ്രഹ്മവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, നഴ്‌സിങ് കോളേജ് വിദ്യാര്‍ഥിനികള്‍, പ്രാര്‍ഥനാ വാഹനം, തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.