Kerala

തെളിവെടുപ്പിനിടെ പൊലീസുകാരോട് കളിച്ചും ചിരിച്ചും ഗ്രീഷ്മ; വേളിയിലും താലിക്കെട്ടിയ വെട്ടുകാട് പള്ളിയിലും തെളിവെടുത്തു

പാറശാല ഷാരോൺരാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ വെട്ടുകാട് പള്ളിയിലും, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് തെളിവെടുത്തു. ഷാരോൺ രാജിന്റെ നിർബന്ധത്തിന് വഴങ്ങി വെട്ടുകാട് പള്ളിയിൽ വച്ച് വിവാഹം കഴിച്ചെന്ന് ഗ്രീഷ്മ മൊഴി നൽകി. വേളിയിൽ വിശ്രമിച്ചപ്പോഴാണ് ആദ്യമായി കൊലപാതക പദ്ധതി മനസിൽ വന്നതെന്നും ഗ്രീഷ്മ പറഞ്ഞു. ചിരിച്ച് കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടികൾ.

ഇന്നലെ രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് ആരംഭിച്ചത്. വിവാഹ ദിവസം ഇരുവരും വിശ്രമിച്ച വേളി ടൂറിസ്റ്റ് കേന്ദ്രത്തിൽ ആയിരുന്നു ആദ്യം. കാര്യങ്ങൾ ഓരോന്നായി ഗ്രീഷ്മ വിശദീകരിച്ചു.

വിവാഹം നടന്ന വെട്ടുകാട് പള്ളിയിൽ ഗ്രീഷ്മയെ ഉച്ചയോടെ അന്വേഷണസംഘം കൊണ്ടുവന്നു. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടി.

ഷാരോണിനെ കൊലപ്പെടുത്താൻ താനാദ്യം ആസൂത്രണം നടത്തിയത് വേളിയിൽ വച്ചായിരുന്നു എന്ന് ഗ്രീഷ്മ സമ്മതിച്ചു. ജ്യൂസിൽ വിഷം ചേർത്ത് നൽകിയപ്പോൾ ഷാരോൺ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഇതിനിടെ തന്നെ മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്ക്രീംകട ജീവനക്കാരിയോട് ഗ്രീഷ്മ ക്ഷോഭിക്കുകയും ചെയ്തു.