Kerala

സ്ത്രീസുരക്ഷ കടലാസില്‍ എഴുതിവച്ചിട്ട് കാര്യമില്ല; സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

സ്ത്രീസുരക്ഷ നടപ്പിലാക്കാന്‍ പ്രഖ്യാപനങ്ങള്‍ മാത്രം പോര. പ്രവൃത്തിയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം കാര്യക്ഷമമായി അന്വേഷിക്കണമെന്നും ഷാനിമോള്‍ ട്വന്റിഫോറിനോട് പറഞ്ഞു.
‘സ്ത്രീസുരക്ഷ നടപ്പിലാക്കാന്‍ പ്രഖ്യാപനങ്ങള്‍ മാത്രം പോര. കുറേ ആളുകള്‍ അത് പ്രസംഗിച്ചിട്ടും കാര്യമില്ല. സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കണം.
നാഷണല്‍ ക്രൈംറെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഗാര്‍ഹിക അന്തരീക്ഷത്തിലും അല്ലാതെയും പീഡനത്തിന് ഇരയാകുന്ന സംസ്ഥാനമായി കേരളം മാറുകയാണ് . വണ്ടിപ്പെരിയാറില്‍ ഉണ്ടായിരിക്കുന്ന സംഭവത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്.

പൊതുപ്രവര്‍ത്തകരടക്കം ഇതില്‍ വന്നുപെടുന്നുണ്ട്. അവരയൊക്ക ന്യായീകരിക്കേണ്ട ഗതികേട് പല സംഘടനയ്ക്കുമുണ്ടാകുന്നുണ്ട്. പ്രഖ്യാപനങ്ങള്‍ മാറ്റിവച്ച് പ്രവൃത്തിയിലേക്ക് സര്‍ക്കാര്‍ ഇറങ്ങണം. പലപ്പോഴും ഇത്തരം അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ശരിയായ നിയമനടപടികള്‍ എടുക്കുന്നില്ലെന്നത് ഗൗരവമായ വിഷയമാണ്’. ഉദ്യോഗസ്ഥതലത്തിലുള്ള വലിയ വീഴ്ചയാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.