India Kerala

കൂടത്തായി കൂട്ടക്കൊല; ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിനെ ചോദ്യം ചെയ്യുന്നു. സിലി വധക്കേസിലാണ് ചോദ്യം ചെയ്യല്‍. ഷാജുവിനെയും അച്ഛന്‍ സക്കറിയെയും ജോളിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

ഷാജുവിന്റെ അറിവോടെയാണ് സിലിയുടെ കൊലപാതകമെന്ന് ജോളി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.സിലി മരിച്ച ശേഷം വിവരം ഷാജുവിനെ അറിയിച്ചതായും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു. ചോദ്യം ചെയ്യാന്‍ ഹാജരാവാന്‍ ഷാജുവിന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കി.

ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊല്ലാനായി മൂന്ന് തവണ സയനൈഡ് നൽകിയെന്ന് ജോളി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. 2016 ജനുവരി 11നായിരുന്നു സിലിയുടെ മരണം. അന്നേ ദിവസം മണിക്കൂറുകൾക്കുള്ളിലാണ് സിലിക്ക് ഭക്ഷണത്തിലും, ഗുളികയിലും, വെള്ളത്തിലുമായി സയനൈഡ് നൽകിയത്. താമരശേരി ദന്താശുപത്രിയിൽ കുഴഞ്ഞു വീണ സിലിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാതെ ജോളി ഓമശ്ശേരിയിലേക്ക് കൊണ്ട് പോയതും മരണം ഉറപ്പുവരുത്താനായിരുന്നു. അവസാനമായി സിലി ഭക്ഷണം കഴിച്ചത് ജോളിയുടെ വിട്ടിൽ നിന്നായിരുന്നുവെന്ന് മകനും പൊലീസിന് മൊഴി നൽകിയിരുന്നു.