Kerala

തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ, എഐഎസ്എഫ് സംഘർഷം; പൊലീസ് ലാത്തിവീശി

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ (SFI) , എഐഎസ്എഫ് (AISF) സംഘർഷം. പൊലീസ് ലാത്തി വീശി. പ്രശ്നത്തിൽ ഇടപ്പെട്ട പൊലീസ് എഐഎസ്എഫ് നേതാക്കളെ മാത്രം കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച്  സിപിഐ രംഗത്തെത്തി. ഒല്ലൂർ വൈലോപ്പിള്ളി കോളജിൽ എസ്എഫ്ഐ, എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ പരുക്കേറ്റ രണ്ട് എഐഎസ്എഫ് പ്രവര്‍ത്തകരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ കാണാനെത്തിയ എഐഎസ്എഫ് – എഐവൈഎഫ് പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമായി. പിന്നീട് അത് കയ്യാങ്കളിയിലെത്തി.

പ്രശ്നമറിഞ്ഞെത്തിയ ഈസ്റ്റ് പൊലീസ് ലാത്തി വീശിയതോടെ അഞ്ച് എഐഎസ്എഫ്  പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മന്ത്രി കെ രാജന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്ളവരും ഇതില്‍പ്പെടും. പൊലീസ് ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ ജീപ്പില്‍ കയറ്റിയത്. ഇരൂകൂട്ടരും തമ്മിലുളള സംഘര്‍ഷത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത് എഐഎസ്എഫ് പ്രവര്‍ത്തകരെ മാത്രം. ഇതോടെ തൃശൂർ എംഎൽഎ, പി ബാലചന്ദ്രൻ്റെ നേതൃത്വത്തിൽ സിപിഐ നേതാക്കൾ ആശുപത്രിയിലും സ്‌റ്റേഷനിലും നേരിട്ടെത്തി പ്രതിഷേധിച്ചു. പി ബാലചന്ദ്രൻ എംഎൽഎയുമായി പൊലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. പരിക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ഉടൻ ചികിത്സ നല്‍കണമെന്നതായിരുന്നു പ്രധാന ആവശ്യം. കസ്റ്റഡിയിലെടുത്ത എഐഎസ്എഫ് പ്രവർത്തകരെ പൊലീസ്  ആശുപത്രിയിലേയ്ക്ക് മാറ്റിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു.