Kerala

മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി

മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. കൊച്ചി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. മോൺസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിലും മോൻസൺ മാവുങ്കലിനെതിരെ നേരത്തെയും കേസ് എടുത്തിട്ടുണ്ട്.

മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. മോൻസൺ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിൽവച്ച് 2019 ലാണ് പീഡനം നടന്നത്. മോൻസനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെൺകുട്ടിയുടെ അമ്മ മൊഴി നൽകിയിരിയിരുന്നു. നോർത്ത് പോലീസ് റജിസ്റ്റർ ചെയ്ത് കേസ് ക്രൈംബ്രാ‌ഞ്ചാണ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ പുരാവസ്തു വിതരണക്കാരൻ സന്തോഷ് നൽകിയ പരാതിയിൽ മോൻസൻ മാവുങ്കലിനെ നവംബർ 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.