Kerala

കൊച്ചിയുടെ ആശ്വാസതീരമണഞ്ഞ് 202 പ്രവാസികള്‍

നിശ്ചയിച്ചതിലും 10 മിനുറ്റ് മുമ്പ് 5.50 ന് 202 യാത്രക്കാരുമായി നാവിക സേനയുടെ ഐഎൻഎസ് മഗർ കൊച്ചി തുറമുഖത്തെത്തി

മാലിദ്വീപില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ കപ്പല്‍ ഐ.എന്‍.എസ് മഗര്‍ കൊച്ചി തുറമുഖത്തെത്തി. 91 മലയാളികളടക്കം 202 പ്രവാസികളാണ് കൊച്ചിയുടെ ആശ്വാസ തീരത്ത് കപ്പലിറങ്ങിയത്.

നിശ്ചയിച്ചതിലും 10 മിനുറ്റ് മുമ്പ് 5.50 ന് 202 യാത്രക്കാരുമായി നാവിക സേനയുടെ ഐഎൻഎസ് മഗർ കൊച്ചി തുറമുഖത്തെത്തി. ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായി നടക്കുന്ന രണ്ടാം സമുദ്രരക്ഷ ദൗത്യത്തിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആണ് സുരക്ഷിതമായി മടങ്ങിയെത്തിയത്. ഗര്‍ഭിണികളുൾപ്പെടെ വൈദ്യ സഹായം ആവശ്യമുള്ള 18 പേരടക്കമുള്ള സംഘമാണ് മടങ്ങിയെത്തിയത്. തമിഴ് നാട്ടില്‍ നിന്നുള്ളവരൊഴികെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് എറണാകുളം ജില്ലയിലാണ് നിരീക്ഷണത്തില്‍ കഴിയാന്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്.

തമിഴ്നാട്ടിൽ നിന്നുള്ള 80 പ്രവാസികളെ തമിഴ്നാട് സര്‍ക്കാര്‍ അയച്ച പ്രത്യേക വാഹനത്തിലാണ് നാട്ടിലേക്ക് കൊണ്ട് പോയത്. എറണാകുളം സ്വദേശികൾ ഒഴികെയുള്ള കെ. എസ്.ആർ.ടി.സി ബസ്സുകളിൽ സ്വന്തം ജില്ലകളിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് എത്തിച്ചു. നാവിക സേനയുടെ രക്ഷാദൌത്യത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമെത്തിയ ആദ്യ കപ്പലായ ഐ.എൻ.എസ് ജലാശ്വയിൽ 698 പ്രവാസികളാണ് രാജ്യത്തേക്ക് മടങ്ങിയെത്തിയത്.