Kerala

മുതലപ്പൊഴി ബോട്ടപകടത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും

തിരുവനന്തപുരം മുതലപ്പൊഴി ബോട്ടപകടത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. കഴിഞ്ഞദിവസം മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശങ്ങളിൽ മറൈൻ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുക.

മുതലപ്പൊഴിയിൽ പുലിമുട്ടിന് സമീപം കുരുങ്ങിക്കിടക്കുന്ന ബോട്ടും വലയും വീണ്ടെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ഇന്നലെ ആഴിമല കടലിൽ കണ്ടെത്തിയ മുഹമ്മദ് ഉസ്മാന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. വ്യാഴാഴ്ച പനത്തുറയിൽ കണ്ടെത്തിയ മൃതദേഹം ആരുടെതെന്ന് സ്ഥിരീകരിക്കാനുള്ള ഡിഎൻഎ പരിശോധന ഫലം ഉടൻ ലഭിക്കും. ഇത് കാണാതായ വർക്കല രാമന്തളി സ്വദേശി അബ്ദുൽസമദിന്റെ മൃതദേഹമാണെന്ന് സംശയമുണ്ടെങ്കിലും ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നില്ല. മരിച്ച ഉസ്മാന്റെ സഹോദരൻ മുഹമ്മദ് മുസ്തഫയാണ് കണ്ടെത്താനുള്ള മറ്റൊരാൾ. തിങ്കളാഴ്ച്ച ഉച്ചയോടെ മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടത്തിൽ മൂന്ന് പേരെയാണ് കാണാതായത്.