India Kerala

കടല്‍ക്ഷോഭം ശക്തമായി തുടരുന്നു; നിരവധി വീടുകള്‍ തകര്‍ന്നു

സംസ്ഥാനത്ത് കടല്‍ക്ഷോഭം ശക്തമായി തുടരുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. ഇന്നും കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മഴക്ക് ശമനമുണ്ടെങ്കിലും കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ഇന്ന് രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വേലിയേറ്റ സമയമായ രാവിലെ ഏഴ് മുതല്‍ പത്ത് വരെയും വൈകുന്നേരം ഏഴ് മുതല്‍ എട്ട് വരെയും ജലനിരപ്പ് ഉയരും. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. തീരങ്ങളിലേക്കുള്ള വിനോദസഞ്ചാരവും വിലക്കി. സംസ്ഥാനത്ത് ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.