Kerala

സ്‌കൂളുകൾ തുറക്കാൻ എസ്‌സിഇആർടിയുടെ കരട് മാർഗരേഖ അടിസ്ഥാനമാക്കാൻ വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകൾ തുറക്കാൻ എസ്‌സിഇആർടിയുടെ കരട് മാർഗരേഖ അടിസ്ഥാനമാക്കാൻ വിദ്യാഭ്യാസ വകുപ്പ്. സ്‌കൂൾ തലത്തിൽ ജാഗ്രത സമിതികൾ രൂപീകരിച്ചാകും സ്‌കൂൾ പ്രവർത്തനം തുടങ്ങുക. ഇതിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഡോക്ടറും ഹെൽത്ത് ഇൻസ്‌പെകടറും തദ്ദേശഭരണ പ്രതിനിധികളുമുണ്ടാകും. ഓരോഘട്ടത്തിലും ആരോഗ്യവകുപ്പിന്റെ ഇടപെടൽ നിർബന്ധമാക്കുന്ന തരത്തിലുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.

സ്‌കൂൾ തുറക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെ തന്നെ ഇതിനുള്ള ഒരുക്കങ്ങളിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടന്നു. കൊവിഡ് ഒന്നാം തരംഗത്തിനു പിന്നാലെ സ്‌കൂൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ എസ്‌സിഇആർടിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ കരട് നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി തയാറെടുപ്പുകൾ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ഇതിൽ ഏറ്റവും പ്രധാനം സ്‌കൂൾ തല ജാഗ്രതാ സമിതികളാണ്. തദ്ദേശഭരണ പ്രതിനിധി ചെയർമാനായും സ്‌കൂൾ പ്രിൻസിപ്പിൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ കൺവീനറുമായുള്ള സമിതിയായിരിക്കും സ്‌കൂളിന്റെ പ്രവർത്തനം നിരീക്ഷിക്കുക. ഇതിൽ പ്രദേശത്തെ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടറും ഹെൽത്ത് ഇൻസ്‌പെക്ടറും അംഗങ്ങളാകും. കുട്ടികൾ സ്‌കൂളിലേക്ക് വരുന്നതിനേക്കാൾ ജാഗ്രത വേണ്ടത് തിരികെ പോകുമ്പോഴാണ് എന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു.

കുട്ടികൾ ഒരുമിച്ച് സ്‌കൂൾ വിട്ട് പോകുന്നത് ഒഴിവാക്കാൻ ഓരോ ക്ലാസിലേയും കുട്ടികളെ ഒരു നിശ്ചിത സമയത്ത് മാത്രം സ്‌കൂൾ വിട്ട് പോകാൻ അനുവദിക്കുക എന്നതാണ് ആലോചിക്കുന്നത്. ഇതിനൊപ്പം ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ മാത്രം, വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം, സ്‌കൂളിൽ വരുന്ന കുട്ടികളിൽ നിന്നും മാതാപിതാക്കളുടെ സമ്മതപത്രം എന്നിവയും പരിഗണനയിലുണ്ട്. കുട്ടികൾ ഒരുമിച്ച് ചേരുന്ന അസംബ്‌ളി പോലെ ഒന്നും സ്‌കൂളിലുണ്ടാകില്ല. കണ്ടയ്‌മെന്റ് സോണിൽ നിന്നുള്ള കുട്ടികൾ സ്‌കൂളിൽ വരേണ്ടതില്ലെന്ന നിർദ്ദേശവുമുണ്ടാകും. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർമാരുടേയും പ്രിൻസിപ്പൽമാരുടേയും യോഗം വിളിക്കും. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിഭാഗങ്ങളിലായി 15,892 സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 7012 എണ്ണം എൽപി സ്‌കൂളുകളും 3008 യു.പി സ്‌കൂളുകളുമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ നടപടികൾക്ക് പ്രാധാന്യം നൽകാനാണ് നീക്കം.