Kerala

ഐ.സി.യുവില്‍ കിടന്ന് എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ദ്യശ്യങ്ങള്‍

മലയാളികളെ ടെലിവിഷന്‍ സ്ക്രീനിലൂടെ ലോകം കാണിച്ച സഞ്ചാരിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപ്പള്ളി എന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് രാജ്യതിര്‍ത്തികള്‍ക്കപ്പുറത്തെ കാഴ്ച്ചകള്‍ മലയാളിയിലെത്തിക്കാനായി അദ്ദേഹം യാത്രകള്‍ ആരംഭിച്ചത്.

ആദ്യ കാലങ്ങളില്‍ മറ്റൊരു സ്വകാര്യ ചനല്‍ വഴിയായിരുന്നു അരമണിക്കൂര്‍ നീളുന്ന സഞ്ചാരം സംപ്രേഷണം ചെയ്തിരുന്നത് എന്നാല്‍ ഏറെ വൈകാതെ സഫാരി എന്ന സ്വന്തം ചാനലിലൂടെ സഞ്ചാരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. യാത്രകള്‍ ചിത്രീകരിക്കുകയും സ്വയം അത് എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചു പോന്നിരുന്നത്. എത് പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം അതിന് മുടക്കം വരുത്തിയിരുന്നില്ല. അസുഖ ബാധിതനായി ആശുപത്രി കിടക്കയില്‍ കിടക്കയില്‍ കിടക്കുമ്പോഴും തന്‍റെ പരിപാടി എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സഫാരി ചാനല്‍ പുറത്തുവിട്ടിരുന്നു. സഞ്ചാരത്തിന്‍റെ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുന്ന ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പരിപാടിയിലായിരുന്നു അത്.

വാര്‍ത്തയും ചിത്രങ്ങളും പിന്നീട് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഒരു മെഡിക്കല്‍ പരിശോധനയിൽ അദ്ദേത്തിന് പിത്താശയത്തിൽ കല്ല് കണ്ടെത്തിത്. എന്നാല്‍ തത്ക്കാലം അത് നീക്കം ചെയ്യേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പിന്നീട് ജനുവരിയില്‍ വയറ്റിൽ വീണ്ടും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോള്‍ കല്ല് നീക്കം ചെയ്യാൻ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

നിലവിലെ അവസ്ഥയില്‍ കല്ല് നീക്കം ചെയ്യേണ്ടതില്ലെങ്കിലും യാത്രകള്‍ക്കിടയില്‍ ചികിത്സാസൗകര്യങ്ങള്‍ കുറഞ്ഞ ഏതെങ്കിലും രാജ്യങ്ങളില്‍ വെച്ച് സ്ഥിതി ഗുരുതരമായാല്‍ ബുദ്ധിമുട്ടാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പരിപാടിയിലൂടെ സന്തോഷ് ജോര്‍ജ് കുളങ്ങര തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

”എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. താക്കോൽദ്വാര ശസ്ത്രക്രിയ വഴി പിത്താശയം മുഴുവനായും നീക്കം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. കടുത്ത ശ്വാസംമുട്ടലിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ശ്വാസം മുട്ടൽ കൂടിയതോടെ മറ്റു പരിശോധനകളും നടത്തി. ഒടുവിൽ ശ്വസിക്കാന്‍ വെന്‍റിലേറ്റര്‍ സഹായം ആവശ്യമായി വന്നു.

സി.ടി സ്കാനിൽ ന്യൂമോണിയ ഉണ്ടെന്ന് വ്യക്തമായി. വെള്ളിയാഴ്ച അടിയന്തരായി തീര്‍ക്കേണ്ട ജോലികള്‍ ഏറ്റെടുക്കേണ്ടി വന്നത്. എപിസോഡ് മുടങ്ങാതിരിക്കാനായി ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ ലാപ്ടോപ്പും ആശുപത്രിയിലേയ്ക്ക് എത്തിച്ചു. തുടര്‍ന്ന് രാത്രി വൈകിയിരുന്നും ജോലികള്‍ തീര്‍ക്കുകയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ വീണ്ടും വേദന കൂടി. ഉറങ്ങിയെഴുന്നേറ്റിട്ടും വേദന മാറാതെ വന്നതോടെ കൂടുതൽ പരിശോധനകള്‍ നടത്തി.

അപ്പോഴാണ് വയറ്റിൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തസ്രാവമുണ്ടെന്ന് മനസ്സിലാകുന്നത്. ഇത് നീക്കം ചെയ്യേണ്ടി വരും. ഇതിനിടെ ശ്വാസകോശത്തിലും നീര്‍ക്കെട്ടുണ്ടായി. പള്‍സ് റേറ്റ് ക്രമാതീതമായി താഴ്ന്നു. ഒടുവിൽ രക്തസ്രാവം തടയാനായി രാത്രി പത്ത് മണിയോടെ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. “ഞായറാഴ്ച പകൽ ഞാൻ കണ്ടില്ല. പിറ്റേന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണു തുറന്നത്. ആശ്വാസത്തോടെ ഡോക്ടര്‍മാര്‍ ചുറ്റും കൂടി. ഒരു മുതിര്‍ന്ന ഡോക്ടര്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു. സന്തോഷ്, നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍”