India Kerala

അച്ഛനിരുന്ന സ്പീക്കർ കസേരയിൽ ശബരിനാഥൻ; ഓർമ്മകൾ പങ്കുവെച്ചു കുറിപ്പ്

അച്ഛൻ സ്പീക്കറായി ഇരുന്ന കസേരയിൽ നിയമസഭ നിയന്ത്രിച്ചു കെ.എസ് ശബരിനാഥൻ എം.എൽ.എ. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭ നിയന്ത്രിക്കുന്ന പാനലിലെ അംഗമായ ശബരിനാഥൻ ഇന്നലെയാണ് സഭ നിയന്ത്രിച്ചത്. നിയമസഭാ മുൻ സ്പീക്കറായ ജി. കാർത്തികേയന്റെ മകനായ ശബരിനാഥൻ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹം പ്രതിനിധാനം ചെയ്ത അരുവിക്കരയിൽ നിന്ന് തന്നെയാണ് സഭാംഗമായത്.

അച്ഛൻ ഏറെക്കാലം സ്പീക്കറായി ഇരുന്ന കസേരയിൽ ഇരുന്നപ്പോൾ ഒരുപാടു ഓർമ്മകൾ ഓടിയെത്തിയെത്തിയെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.”ഒരു ചെറിയ സമയത്തേക്ക് ആണെങ്കിലും അച്ഛൻ ഇരുന്ന കസേരയിൽ ഇന്ന് ഇരുന്നപ്പോൾ മനസ്സിലേക്ക് ഒരുപിടി ഓർമ്മകൾ ഓടിയെത്തി. സ്പീക്കർ പദവിയുടെ പ്രാധാന്യത്തെക്കുറിച്ചും ഔന്നിത്യത്തെക്കുറിച്ചും അച്ഛൻ പറഞ്ഞ വാക്കുകൾ എത്ര ശരിയാണെന്ന് ഇന്നത്തെ ദിവസം മനസ്സിലാക്കാൻ കഴിഞ്ഞു.” – അദ്ദേഹം എഴുതി.