Kerala

ശബരിമല വരുമാനം പത്ത് ദിവസത്തിനുള്ളിൽ 10 കോടി കവിഞ്ഞു

ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞു. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. നിയന്ത്രണങ്ങളിൽ ഇളവ്് വന്നതോടെ വരുമാനം വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. ( sabarimala revenue crossed 10 crore )

നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വർധനയുണ്ടായി. തിരക്ക് വർധിക്കുന്നതോടെ ശബരിമല വരുമാനവും ഉയരുമെന്നാണ് പ്രതീക്ഷ.

സന്നിധാനത്ത് ഭക്തർക്ക് കൂടുതൽ ഇളവ് അനുവദിക്കാനും നീക്കമുണ്ട്. രാത്രി തിരിച്ചുപോകാൻ കഴിയാത്തവർക്കായി ഇളവ് നൽകണമെന്ന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

216 വ്യാപാരസ്ഥാപനങ്ങളിൽ 100 എണ്ണമാണ് ഇതുവരെ ലേലത്തിൽ പോയത്. പരമ്പരാഗത പാത തുറക്കുമ്പോൾ ലേല നടപടികൾ വീണ്ടും ആരംഭിക്കും. നീലിമല വഴിയുള്ള പരമ്പരാഗത പാത ഉടൻ തുറക്കും. ജലനിരപ്പിൽ കുറവുണ്ടാകുമ്പോൾ പമ്പ സ്‌നാനഘട്ടം ഭക്തർക്കായി തുറന്നു കൊടുക്കും. നെയ്യഭിഷേകത്തിനുള്ള നെയ്യ് ഭക്തരിൽ നിന്നും സുരക്ഷിതമായി സ്വീകരിച്ച് ശ്രീകോവിലിൽ നൽകാനാണ് തീരുമാനം. സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഇത് നടപ്പാക്കും.