India Kerala

എൻ.കെ പ്രേമചന്ദ്രൻ എം.പി നൽകിയ സ്വകാര്യ ബിൽ ഇന്ന് ലോക്സഭയിൽ

ശബരിമല യുവതീ പ്രവേശനത്തിനെതിരായി എൻ.കെ പ്രേമചന്ദ്രൻ എം.പി നൽകിയ സ്വകാര്യ ബിൽ ഇന്ന് ലോക്സഭയിൽ. മുത്തലാഖ് ബിൽ വീണ്ടും ലോക്സഭയിൽ അവതരിപ്പിക്കും. നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയും ഇന്ന് നടക്കും.

ലോക്സഭയും രാജ്യസഭയും നടപടി ക്രമങ്ങളിലേക്ക് കടക്കുകയാണ്. ശബരിമല ഉൾപ്പെടെ എൻ.കെ പ്രേമചന്ദ്രൻ എം.പി നൽകിയ നാല് സ്വകാര്യ ബില്ലുകൾക്ക് അവതരണാനുമതി ലഭിച്ചിട്ടുണ്ട്. ശബരിമലയിൽ സുപ്രിം കോടതി വിധിക്ക് മുൻപുള്ള സാഹചര്യം തുടരണം, നിയമം പ്രാബല്യത്തിൽ വന്നാൽ കോടതിയിലും ട്രൈബ്യൂണലിലും അടക്കം മറ്റു നടപടികൾ പാടില്ല, ശബരിമലയിലെ ആചാരങ്ങൾക്ക് മാറ്റം ആവശ്യമാണെങ്കിൽ 2018 സെപ്റ്റംബർ ഒന്നിന് നിലനിന്ന ആചാരാനുഷ്ഠാനങ്ങൾക്ക് അനുസൃതമാകണം,മതപരമായ രീതികൾ നടപ്പാക്കുന്നുവെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ.

തൊഴിലുറപ്പ് പദ്ധതി 200 ദിവസവും കുറഞ്ഞ കൂലി 800 രൂപയുമാക്കണം, ഓട്ടോ തൊഴിലാളികളടക്കമുള്ള അസംഘടിത തൊഴിലാളികളെ ഇ.എസ്.ഐ പരിധിയിൽ കൊണ്ട് വരണം, സർഫേസി നിയമത്തിൽ നിന്ന് ചെറുകിട, ഇടത്തരം വായ്പകൾ എടുത്തവരെ ഒഴിവാക്കണം എന്നിവ സംബന്ധിച്ചണ് ബാക്കി സ്വകാര്യ ബില്ലുകൾ. സർക്കാർ കഴിഞ്ഞ തവണ കൊണ്ടുവന്ന മുത്തലാഖ് ബില്ല് നിയമ മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ തവണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നില്ല. രാഷ്ട്രപതിയുടെ നയപ്രസംഗവും ഇരു സഭകളിലും വരും.