India Kerala

മതാചാരങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ വിശാല ബഞ്ചിന് വിട്ട വിധി

മതാചാരങ്ങളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ വിശാല ബഞ്ചിന് വിട്ട ശബരിമല പുനഃപരിശോധന ഹരജിയിലെ വിധിയുടെ നിയമസാധുത സുപ്രീം കോടതി ഇന്ന് പരിശോധിക്കും. ‌മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ വിധി നിയമപരമായി നിലനില്‍ക്കില്ലെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍റെ വാദം മുഖലിലക്കെടുത്താണ് കോടതി തീരുമാനം. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ ഒന്‍പതംഗ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

മതവിഷയങ്ങളില്‍ ഇടപെടാന്‍ കോടതിക്കുള്ള അധികാരം, സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്ന മതാചാരങ്ങള്‍ സംബന്ധിച്ച വിധി എന്നിങ്ങനെ 7 നിയമ പ്രശ്നങ്ങള്‍ തീര്‍പ്പാക്കണമെന്നായിരുന്നു ശബരിമല പുനഃപരിശോധന ഹരജിയില്‍ മുന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചിന്‍റെ ഭൂരിപക്ഷ വിധി. എന്നാല്‍ ഒരു വിധി പുനഃപരിശോധിക്കുമ്പോള്‍ മറ്റ് പ്രശ്നങ്ങള്‍ കൂടി ഉന്നയിക്കുന്നതിന്‍റെ നിയമസാധുതയെന്താണെന്ന് ‌‌നേരത്തെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ഉന്നയിച്ചിരുന്നു. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ല. കോടതി വിധിയില്‍ ഗുരുതരമായ വീഴ്ചയുണ്ടോയെന്ന് മാത്രമേ പുനഃപരിശോധന ഹരജിയില്‍ പരിശോധിക്കാനാകൂവെന്നും ഫാലി എസ്. നരിമാന്‍ വാദിച്ചിരുന്നു.

മറ്റ് നിയമപ്രശ്നങ്ങളുടെ കൂട്ടത്തില്‍ ഈ പ്രശ്നം കൂടി ഉള്‍പ്പെടുത്താമെന്നായിരുന്നു കോടതി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ശബരിമല പുനഃപരിശോധന വിധിയിലെ ‌നിയമസാധുത പരിശോധിച്ച ശേഷം മാത്രമേ മറ്റ് നിയമപ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതുള്ളൂവെന്ന് പിന്നീട് കോടതി തിരുത്തി. ‌ഇത് വ്യക്തമാക്കി കോടതി ഇന്നലെ നോട്ടീസുമിറക്കി. ‌ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ ഒന്‍പതംഗ ബഞ്ചാണ് വിഷയം ഇന്ന് പരിഗണിക്കുക