Kerala

ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ സംഭവം; 8 വയസുള്ള കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ല

പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനം പൂർത്തിയായി. അപകടത്തിൽ പരുക്കേറ്റ 8 വയസുള്ള കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. ഇതിന് പുറമേ 2 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 

ഡ്രൈവർ 3 ദിവസമായി ഉറങ്ങിയിരുന്നില്ല എന്ന് മന്ത്രി മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. അപകടത്തിൽപ്പെട്ട ബസിൽ 44 പേരാണ് ഉണ്ടായിരുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അടിയന്തിര ഇടപെടലിന്റെ ഭാ​ഗമായി കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഭക്തർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അദ്ദേഹം റിപ്പോർട്ട് തേടുകയും ചെയ്തു.

രാവിലെ 8.40നാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായ ഉടൻതന്നെ നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേർന്ന് തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു. പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥടക്കം സ്ഥലത്തെത്തിയാണ് തീർത്ഥാടകരെ ബസിൽ നിന്ന് പുറത്തെത്തിച്ചത്.