India Kerala

റബ്ബര്‍ കര്‍ഷകരെ പാടെ തഴഞ്ഞ് സംസ്ഥാന ബജറ്റ്

സംസ്ഥാന ബജറ്റിൽ പൂർണ നിരാശയാണ് റബ്ബർ കർഷകർക്ക്. വിലസ്ഥിരത പാക്കേജ് വേണമെന്ന കര്‍ഷകരുടെ ആവശ്യത്തോട് പൂര്‍ണ്ണമായും മുഖം തിരിച്ച സര്‍ക്കാര്‍ മുന്‍ വര്‍ഷങ്ങളില്‍ സബ്സിഡിയായി അനുവദിച്ചിരുന്ന 500 കോടിയും നല്‍കിയില്ല. കോട്ടയത്ത്‌ റബർ പാർക്ക് പ്രവർത്തനം ആരംഭിക്കുമെന്ന സ്ഥിരം പ്രഖ്യാപനം മാത്രമാണ് ഇത്തവണയും ബജറ്റിൽ ഉണ്ടായിരുന്നത്. ഇറക്കുമതി വര്‍ധിച്ചതോടെയാണ് സംസ്ഥാനത്തെ റബർ കർഷകർ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്.

പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന റബ്ബറിന് വില ലഭിക്കാതെ വന്നതോടെ റബ്ബര്‍ വ്യവസായം തന്നെ താറുമാറായി. 150 രൂപവരെ വില ലഭിച്ചിരുന്ന റബറിന് ഇപ്പോള്‍ 110 രൂപ പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വിലസ്ഥിരത പദ്ധതി വേണമെന്ന ആവശ്യം കര്‍ഷകര്‍ ശക്തമായി ഉന്നയിച്ചത്. എന്നാല്‍ ഇത്തവണത്തെ ബജറ്റ് കര്‍ഷകര്‍ക്ക് നേരെ കണ്ണടയ്ക്കുന്ന കാഴ്ചയാണ് കാണാനായത്. വിലസ്ഥിരത പദ്ധതി ഇല്ലായെന്ന് മാത്രമല്ല. മുന്‍വര്‍ഷങ്ങള്‍ നീക്കി വെച്ചിരുന്ന 500 കോടി രൂപയും ഇത്തവണയില്ല.

കോട്ടയം ജില്ലയിൽ സിയാൽ മാതൃകയിൽ റബർ പാർക്ക് ആരംഭിക്കുമെന്ന പതിവ് പ്രഖ്യാപനം മാത്രമാണ് ഇത്തവണയും ഉണ്ടായത്. ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ ഉപയോഗം കഴിഞ്ഞുള്ള 500 ഏക്കറിൽ പാർക്ക് പ്രവർത്തനം തുടങ്ങുമെന്നാണ് പ്രഖ്യാപനം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വന്ന കേന്ദ്ര ബജറ്റും റബര്‍ കര്‍ഷകരെ അപ്പാടെ അവഗണിക്കുതായിരുന്നു.