Kerala

ആര്‍.എസ്.എസുകാരന്‍ ആയി ചിത്രീകരിക്കാൻ ശ്രമം: യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആർ മഹേഷ് ഡി.ജി.പിക്ക് പരാതി നൽകി

തന്നെ മുസ്‍ലിം സമുദായാംഗങ്ങളുടെ വീടുകളിൽ ആർ.എസ്.എസുകാരനായും ഹിന്ദു സമുദായംഗങ്ങൾക്കിടയിൽ മുസ്‍ലിം തീവ്രവാദികളെ പിന്തുണക്കുന്നയാളായും ചിത്രീകരിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നു എന്ന പരാതിയുമായി കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി സി.ആർ മഹേഷ്. ഇത് സംബന്ധിച്ച് ഡി.ജി.പി, ഇലക്ഷൻ കമ്മീഷണർ, റിട്ടേണിങ് ഓഫീസർ എന്നിവർക്ക് സി.ആർ മഹേഷ് പരാതി നൽകി.

2016 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഇടതുപക്ഷക്കാരിൽ ചിലർ ആസൂത്രിതമായി വീടുകയറിയും, സാമൂഹ്യമാധ്യമങ്ങളിലൂടെയും അപകീർത്തികരവും അപമാനകരവുമായ പ്രചരണം നടത്തിയിരുന്നു. അത് തന്‍റെ പരാജയത്തിന് പ്രധാന കാരണമായി. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോഴത്തെ പ്രവർത്തനമെന്നും അത് തടയണമെന്നും മഹേഷ് പരാതിയിൽ ആവശ്യപ്പെട്ടു.

താൻ നടത്തിയ ഒരു വാർത്താ സമ്മേളനത്തിൽ, ‘സഖാക്കളെല്ലാവരും എന്നെ ആര്‍.എസ്.എസ് ആക്കി, അപ്പോള്‍ ഞാന്‍ ആര്‍.എസ്.എസ് ആണ്. അതാണ് ഞാന്‍ തോറ്റത്’ എന്ന് പറഞ്ഞ സംഭാഷണ ശകലം അടർത്തി മാറ്റി ‘ഞാന്‍ ആര്‍.എസ്.എസ് ആണ്. അതാണ് ഞാന്‍ തോറ്റത്’ എന്ന തരത്തിൽ വ്യാജ വീഡിയോകൾ നിർമ്മിച്ചു ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയാണ്.

കരുനാഗപ്പള്ളിയിൽ ബി.ജെ.പി സ്ഥാനാർഥി നിർണ്ണയം വൈകിയത് തനിക്ക് വേണ്ടിയാണെന്ന തരത്തിലും സി.പി.എം പ്രചരണം നടത്തുകയാണ്. ഇലക്ഷനിൽ വികസനവും വ്യക്തിമൂല്യങ്ങളുമാണ് ചർച്ച ചെയ്യേണ്ടത് മറിച്ച് അപവാദങ്ങളും ദുഷ്പ്രചരണളും അല്ലെന്നും മഹേഷ് പറഞ്ഞു.