Kerala

ആര്‍എസ്എസ്-ജമാ അത്തെ കൂടിക്കാഴ്ച; വിമർശിച്ച് കോണ്‍ഗ്രസും ലീഗും

ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന ജമാ അത്തെ ഇസ്ലാമിയുടെ വെളിപ്പെടുത്തലിനെതിരെ കോണ്‍ഗ്രസും ലീഗും. വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്ന് കെ മുരളീധരന്‍. ആർഎസ്എസുമായി ചർച്ചക്കുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും അവരുമായി പോരാടേണ്ട സമയമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

ആർഎസ്എസുമായി കഴിഞ്ഞ മാസം 14ന് ഡൽഹിയിൽ വച്ച് ചർച്ച നടത്തിയെന്ന് ജമാ അത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി ആരിഫ് അലി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിമർശനവുമായി വിവിധ സംഘടനകൾ രംഗത്ത് എത്തിയത്. മതേതര ശക്തിയുടെ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന നടപടിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി പറഞ്ഞു.

ആര്‍എസ്എസ് മതേതര പ്രസ്ഥാനങ്ങൾക്ക് അസ്പൃശ്യമാണ്. അവരുമായി ചർച്ച നടത്തുന്നത് അപകടകരമെന്ന് എം.കെ മുനീറും പ്രതികരിച്ചു. ചർച്ചയെ വിമർശിച്ച് പ്രതിപക്ഷ ഉപനേതാവും ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നിരുന്നു. മറ്റ് മുസ്ലീം സംഘടനകളും ജമാ അത്തെ ഇസ്ളാമിയുടെ നടപടിക്കെതിരെ രംഗത്ത് വരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സംഘടനയെന്ന നിലയിലാണ് ചര്‍ച്ച നടത്തിയതെന്നും ആര്‍എസ്എസുമായി ഒത്തുതീര്‍പ്പുണ്ടാക്കുക ചര്‍ച്ചകളുടെ ലക്ഷ്യമല്ലെന്നുമാണ് വെളിപ്പെടുത്തൽ നടത്തിയ ആരിഫ് അലിയുടെ വിശദീകരണം.