Kerala

ആരോപണങ്ങൾ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് മാത്യു കുഴൽനാടൻ

കിഫ്ബിക്കെതിരായ കേസിന് പിന്നിൽ ആർ.എസ്.എസാണെന്ന് ധനമന്ത്രി തോമസ് ഐസക്. റാം മാധവുമായി ചർച്ച നടത്തിയ ശേഷമാണ് മൂന്നാമത്തെ ഹർജി തയ്യാറാക്കിയതെന്നും ധനമന്ത്രി ആരോപിച്ചു. ആരോപണങ്ങൾ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ പറഞ്ഞു.

കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നിൽ ഉന്നതതല ആർ.എസ്.എസ് ഗൂഢാലോചനയാണെന്ന വാദമാണ് ധനമന്ത്രി ഇന്ന് മുന്നോട്ട് വെച്ചത്. പരാതിക്കാരനും റാം മാധവും ലോ പോയിൻറ് ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തി. ഇവരുടെ വക്കാലത്ത് ഏറ്റെടുത്ത കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ആർ.എസ്.എസിന്‍റെ കോടാലിയായി മാറിയെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

തോമസ് ഐസക്കിന് മറുപടിയുമായെത്തിയ മാത്യു കുഴൽനാടൻ മസാല ബോണ്ട് വിഷയത്തിൽ സംവാദത്തിന് തയ്യാറാണെന്നും പ്രഖ്യാപിച്ചു. വിദേശത്ത് നിന്ന് മാത്രമല്ല ഇന്ത്യയ്ക്ക് അകത്ത് നിന്നും വായ്പയെടുക്കാൻ കഴിയില്ലെന്നാണ് സി.എ.ജി പറയുന്നതെന്ന് തോമസ് ഐസക് വിശദീകരിച്ചു. ഇതിൽ ഒളിച്ചുകളി അവസാനിപ്പിച്ച് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കണമെന്നും ഐസക് ആവശ്യപ്പെട്ടു.