Kerala

കേസ് നടത്തിപ്പിന് പിണറായി സര്‍ക്കാര്‍ ഇതുവരെ ചെലവിട്ടത് നാലേ മുക്കാല്‍ കോടി രൂപ

133 സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതിയിലുള്ളപ്പോഴാണ് കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാനുള്‍പ്പെടെ വന്‍ തുക മുടക്കി അഭിഭാഷകരെ എത്തിച്ചത്

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേസ് നടത്തിപ്പിനായി ചെലവഴിച്ചത് നാല് കോടി 75 ലക്ഷം രൂപ. 133 സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതിയിലുള്ളപ്പോഴാണ് കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാനുള്‍പ്പെടെ വന്‍ തുക മുടക്കി അഭിഭാഷകരെ എത്തിച്ചത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പ്രധാനമായും 13 കേസുകളിലാണ് സുപ്രിം കോടതിയില്‍ നിന്നുള്‍പ്പെടെ അഭിഭാഷകരെ ഹൈക്കോടതിയിലെത്തിച്ച് വാദം നടത്തിയത്. ഇവര്‍ക്ക് വേണ്ടി നാല് കോടി 75 ലക്ഷം രൂപ നിലവില്‍ ചെലവഴിച്ച് കഴിഞ്ഞു. ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറലിന്‍റെ നേത്വതൃത്തില്‍ 133 സര്‍ക്കാര്‍ അഭിഭാഷകരുണ്ട്. ഇവരുടെ മാസ ശമ്പളം ഒരു കോടി 49 ലക്ഷം രൂപയാണ്.ഇതിന് പുറമെ എജി, രണ്ട് അഡീ. എജി, ഡി ജിപി, അഡി. ഡിജിപി, സ്റ്റോറ്റ് അറ്റോണി, സെപ്ഷ്യല്‍ ഗവ. പ്ലീഡര്‍ എന്നിവര്‍ക്ക് ശമ്പളം കൂടാതെ പ്രത്യേക സിറ്റിംഗ് ഫീസും നല്‍കുന്നുണ്ട്. ഇത്രയും വലിയ തുക ശമ്പളമായി സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് മാസം തോറും നല്‍കുമ്പോഴാണ് കൊലപാതക കേസിലെ ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വന്‍ തുക ചെലവഴിച്ച് അഭിഭാഷകരെ എത്തിക്കുന്നതെന്നാണ് എജി ഓഫിസില്‍ നിന്നും പൊതുപ്രവര്‍ത്തകനായ ധനരാജിന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നത്.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നല്‍കിയ ഹരജിക്കെതിരെ വാദം നടത്തുന്നതിനും കാസര്‍കോട് രണ്ട് യുവാക്കളുടെ കൊലപാതകം സി.ബി.ഐ ക്ക് വിടണമെന്ന ഹരജിയിലും ഷുഹൈബ് വധക്കേസിലുമുള്‍പ്പെടെയാണ് കനത്ത് ഫീസ് നല്‍കി സര്‍ക്കാര്‍ അഭിഭാഷകരെ ഹൈക്കോടതിയിലെത്തിച്ചിട്ടുള്ളത്.