India Kerala

ഈ രണ്ട് ചോദ്യങ്ങൾക്ക് മറുപടി നൽകാമോ? മുഖ്യമന്ത്രിയോട് റോജി എം ജോൺ എം.എൽ.എ

അങ്കമാലിയിൽ മഹല്ല് കമ്മിറ്റി നടത്തിയ പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത സംഭവത്തിൽ നേരിട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണമെന്ന് റോജി എം ജോൺ എം.എൽ.എ. നിയമസഭയിൽ താൻ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും മഹല്ല് കമ്മിറ്റികളിൽ പലയിടത്തും ആളുകൾ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കുന്നുവെന്ന അപകടകരമായ വാദമാണ് അദ്ദേഹം ഉയർത്തുന്നതെന്നും റോജി ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

“ഇന്നലെ ഞാൻ മുഖ്യമന്ത്രിയോട് നിയമസഭയിൽ ചോദിച്ചത് ഒരു ഡയറക്റ്റ് ചോദ്യമാണ്. അങ്കമാലി നിയോജക മണ്ഡലത്തിൽ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരായി തീർത്തും സമാധാനപരമായി, അച്ചടക്കത്തോടു കൂടി നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ മാത്രം, ഇരുനൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തിരിയ്ക്കുന്നു, ആ കേസുകൾ പിൻവലിക്കുമോ എന്നാണ് ആ ഡയറക്റ്റ് ചോദ്യം. പക്ഷേ, ആ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയുന്നില്ല എന്നതാണ് ശ്രദ്ധേയം. മാത്രമല്ല, അങ്ങേയറ്റം അപകടകരമായ ഒരു ആരോപണം അദ്ദേഹം ഉന്നയിക്കുന്നു. മഹല്ല് കമ്മിറ്റികളിൽ പലയിടത്തും, ആളുകൾ നുഴഞ്ഞ് കയറി കുഴപ്പമുണ്ടാക്കുന്നുണ്ട് എന്ന ആരോപണം.

പതിനായിരങ്ങള അണിനിരത്തി, രാഷ്ട്രീയ പാർട്ടികളെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ, അച്ചടക്കത്തോടെ നടന്ന അത്തരം സമരങ്ങൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

റോജി എം. ജോണ്‍ എം.എല്‍.എ

പതിനായിരങ്ങള അണിനിരത്തി, രാഷ്ട്രീയ പാർട്ടികളെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ, അച്ചടക്കത്തോടെ നടന്ന അത്തരം സമരങ്ങൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതെ വിഷയത്തിൽ നിന്നും വഴിമാറാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണ് എന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ, SDPI യെക്കുറിച്ച് പറയുന്നതിന് നിങ്ങൾക്ക് എന്താന്ന് പ്രശ്നം എന്ന് ചോദിച്ച് മുഖ്യമന്ത്രി വിഷയം ട്വിസ്റ്റ് ചെയ്യാൻ നോക്കി. SDPI യുമായി ചേർന്ന് കേരളത്തിൽ വിവിധ പഞ്ചായത്തുകളിൽ ഭരണം നടത്തുകയും, മഹാരാജാസ് കോളേജിലെ SFI പ്രവർത്തകനായ അഭിമന്യുവിൻ്റെയും, ചാവക്കാട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ നൗഷാദിൻ്റെയും കൊലയാളികളായ SDPl പ്രവർത്തകർക്ക് ഇപ്പോഴും അഴിഞ്ഞാടാൻ അവസരം കൊടുക്കുന്ന കേരള പോലീസിന് നേതൃത്വം കൊടുക്കുന്ന പിണറായി വിജയനാണ് SDPI യെ ചാരി, പൗരത്വ നിയമത്തിനെതിരെ മഹല്ല് കമ്മിറ്റികൾ നടത്തിയ സമരങ്ങളെ മുഴുവൻ വർഗീയവത്കരിക്കാൻ ശ്രമിച്ചത്.

മുഖ്യമന്ത്രിയോട് രണ്ട് ചോദ്യങ്ങൾ:1. കേരളത്തിൽ നടന്ന സമരങ്ങളിൽ SDPI പോലുള്ള വർഗീയ പ്രസ്ഥാനങ്ങൾ കടന്ന് കയറി കുഴപ്പങ്ങൾ ഉണ്ടാക്കിയെങ്കിൽ എന്തുകൊണ്ട് ഒരു SDPI പ്രവർത്തകർക്കെതിരെയും മുഖ്യമന്ത്രിയുടെ പോലീസ് കേസ് എടുക്കുന്നില്ല? 2. അപ്പോൾ, മഹല്ല് കമ്മിറ്റികളുടെ സമരങ്ങളെ മുഴുവനും SDPI യുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുക വഴി, സമരക്കാരുടെ വസ്ത്രം കണ്ടാൽ തിരിച്ചറിയാം എന്ന് പറയുന്ന നരേന്ദ്ര മോദിയുടെ ഭാഷ്യം പിണറായി വിജയനും ആവർത്തിക്കുകയല്ലേ?

ഇത്രയും പ്രഭാഷണം നടത്തുന്ന മുഖ്യമന്ത്രിയോട് ആദ്യം ചോദിച്ച ഡയറക്ട് ചോദ്യത്തിന് ഉത്തരമുണ്ടോ? അങ്കമാലിയിൽ മഹല്ല് കമ്മിറ്റികൾക്കെതിരെ എടുത്ത കേസ് പിൻവലിക്കുമോ?”