India Kerala

കേരളത്തില്‍ ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു: റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവ്

കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവ്. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. 1,25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ 38, 39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായി ഇന്നലെ കോടതി വിധിച്ചിരുന്നു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് റിയാസ്. 2018 ലാണ് റിയാസ് അബൂബക്കര്‍ അറസ്റ്റിലാകുന്നത്. ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് ഇയാൾ കേരളത്തിൽ സ്ഫോടന പരമ്പരയ്ക്ക് ആസൂത്രണം ചെയ്തെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. യുഎപിഎയിലെ സെക്ഷൻ 38,39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളആണ് ചുമത്തിയത്.

കേസിന്‍റെ ഭാഗമായി റിയാസിന്‍റെ വീട്ടിൽ നിന്നു കണ്ടെത്തിയ ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് തെളിവായി ഹാജരാക്കിയത്. സ്ഫോടക വസ്തുക്കൾ വാങ്ങാനും സ്ഫോടനത്തിന് വേണ്ട ക്രമീകരണങ്ങൾ നടത്താനും റിയാസ് ഗൂഢാലോചന നടത്തിയെന്നും എൻഐഎ പറയുന്നു.