India Kerala

റിയാസ് അബൂബക്കറിന്‍റെ അറസ്റ്റ് എന്‍.ഐ.എ രേഖപ്പെടുത്തി

കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്‍റെ അറസ്റ്റ് എന്‍.ഐ.എ രേഖപ്പെടുത്തി. കാസര്‍കാേട് നിന്ന് ആളുകളെ കാണാതയതടക്കമുള്ള കേസുകളില്‍ റിയാസിന് പങ്കുണ്ടെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ സെഹ്റാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും വീഡിയോകളും റിയാസ് പിന്തുടര്‍ന്നിരുന്നുവെന്ന് എന്‍.ഐ.എ പറഞ്ഞു.

കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത റിയാസ് അബൂബക്കറിന്റെ അറസ്റ്റ് ഇന്നലെ ഒരു പകൽ നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് എൻ.ഐ.എ രേഖപ്പെടുത്തിയത്. അറസ്റ്റിലായ റിയാസ് അബൂബക്കറിന് ഒളിവിൽ കഴിയുന്ന അബ്ദുൾ റാഷിദ് അബ്ദുള്ളയുമായി ദീർഘകാലം ഓൺലൈൻ വഴി ബന്ധമുണ്ടായിരുന്നു.

വളപ്പട്ടണം ഐ.എസ് കേസിലെ കുറ്റാരോപിതനും ഇപ്പോൾ സിറിയയിൽ ഉണ്ടെന്ന് കരുതപ്പെടുന്ന അബ്ദുൾ കയ്യൂമുമായി ഓൺലൈൻ വഴി ആശയവിനിമയം നടത്തിയിരുന്നെന്നും ശ്രീലങ്കയിലുണ്ടായ സ്ഫോടനങ്ങളുടെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന സെഹ്റാൻ ഹാഷിമിന്റെ പ്രസംഗങ്ങളും വീഡിയോകളും പിന്തുടർന്നിരുന്നെന്നും എൻ.ഐ.എ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇയാൾ കേരളത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും എൻ.ഐ.എ വൃത്തങ്ങൾ വ്യക്തമാക്കി. അറസ്റ്റിലായ റിയാസ് അബൂബക്കറിനെ ഇന്ന് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും