India Kerala

എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കൊച്ചി താലൂക്കില്‍ രണ്ടും കണയന്നൂര്‍ താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് തുറന്നത്. കൊച്ചി താലൂക്കില്‍ നായരമ്പലം ദേവിവിലാസം എല്‍.പി സ്കൂളിലും പനയപ്പള്ളി ഗവ. ഹൈസ്കൂളിലുമാണ് ക്യാമ്പുകള്‍ തുറന്നത്. പനമ്പിള്ളി നഗറിലെ 30 കുടുംബങ്ങളും പുന്നുരുന്നിയിലെ 10 കുടുംബങ്ങളും നായരമ്പലത്തെ 12 കുടുംബങ്ങളും പനയപ്പള്ളിയിലെ 10 കുടുംബങ്ങളും ക്യാമ്പുകളിലാണ്. കണയന്നൂര്‍ താലൂക്കില്‍ എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂര്‍, തൃക്കാക്കര വില്ലേജുകളെയാണ് മഴ കൂടുതല്‍ ബാധിച്ചത്.

ഇന്നലെ അര്‍ധരാത്രി തുടങ്ങിയ മഴ തുടര്‍ന്നതോടെയാണ് കൊച്ചി വെള്ളത്തിലായത്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്. ഈ മാസം 24 വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

മഴയെ തുടര്‍ന്ന് കൊച്ചിയില്‍ ഗതാഗതം താറുമാറായി. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. പോളിങ് ബൂത്തുകളില്‍ വെള്ളം കയറിയതോടെ വോട്ടെടുപ്പ് വൈകി. ചില ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. കളമശ്ശേരിയില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി.