Kerala

ശ്രീലങ്കയില്‍ നാശം വിതച്ച് ബുറെവി; കേരളത്തില്‍ അതീവ ജാഗ്രത

ബുറെവി ചുഴലിക്കാറ്റിന്‍റെ ആശങ്കയിലാണ് കേരളം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും കനത്ത മഴക്ക് സാധ്യത.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് രാത്രിയിലാണ് ശ്രീലങ്കൻ തീരം തൊട്ടത്. ഇന്ന് രാവിലെയോടെ ഗൾഫ് ഓഫ് മാന്നാർ വഴി കന്യാകുമാരി തീരത്ത് എത്തുമെന്നാണ് പ്രവചനം. പാമ്പൻ തീരത്തെത്തുമ്പോൾ ചുഴലിക്കാറ്റിന് മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിമീ വരെ വേഗതയുണ്ടാകും. നാളെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമാകുമെന്നാണ് വിലയിരുത്തൽ. തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റ് എത്തിയാൽ തെക്കൻ കേരളത്തിൽ ശക്തമായ മഴയും കാറ്റുമുണ്ടാകും.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ടുണ്ട്. മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകും. കടൽക്ഷോഭം രൂക്ഷമാകാനും സാധ്യതയുണ്ട്. 2849 ക്യാമ്പുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. അപകട സാധ്യത ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.

ബുറെവി ശ്രീലങ്കൻ തീരം തൊട്ടപ്പോള്‍ കനത്ത നാശനഷ്ടമുണ്ടായി. നിരവധി വീടുകൾ തകർന്നു. വെള്ളപ്പൊക്ക മുന്നറിയിപ്പും ഉണ്ട്. 75000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.