Kerala

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്ത് ചുമതലയേറ്റു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി സംവിധായകൻ രഞ്ജിത്ത് ചുമതലയേറ്റു. കഴക്കൂട്ടം കിൻഫ്ര പാർക്കിലുള്ള ചലച്ചിത്ര അക്കാദമി ഓഫീസിലെത്തിയാണ് ചാർജ് എടുത്തത്. ഏറ്റെടുത്തത് വലിയ ഉത്തരവാദിത്തം ആണെന്നും മുന്നോട്ടു പോകാൻ പൊതുസമൂഹത്തിന്റെ പിന്തുണ വേണം എന്നും രഞ്ജിത്ത് പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായില്ലെങ്കിൽ ചലച്ചിത്ര മേള മുൻനിശ്ചയിച്ചത് പ്രകാരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പിന്തുണയുണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു രഞ്ജിത്തിനെ നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയത്.

1987ൽ ഒരു ‘മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ രചനയിലേക്ക് എത്തുന്നത്. തുടർന്ന് വിറ്റ്നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങിയ സിനിമകളുടെ ഭാഗമായി. 1993ൽ ‘ദേവാസുരം’ എന്ന സിനിമ അദ്ദേഹത്തിന്റെ കരിയറിൽ തന്നെ ഒരു വഴിത്തിരിവായി മാറി. ആറാം തമ്പുരാൻ, സമ്മർ ഇൻ ബെത്ലഹേം, നരസിംഹം, വല്യേട്ടൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു.

2001ൽ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായി രാവണപ്രഭു എന്ന സിനിമയിലൂടെ രഞ്ജിത്ത് സംവിധായകന്റെ തൊപ്പിയും അണിഞ്ഞു. പിന്നീട് ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ഇന്ത്യൻ റുപ്പീ തുടങ്ങി നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. നടൻ എന്ന നിലയിലും പ്രതിഭ തെളിയിക്കാൻ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്. ഭീഷ്മപർവ്വം, 21 ഗ്രാംസ് എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.