Kerala

തോട്ടം തൊഴിലാളികൾക്കുള്ള ക്ഷേമപദ്ധതികൾക്ക് ധനകാര്യ വകുപ്പ് അംഗീകാരം നൽകിയതായി കേന്ദ്രം

കൊവിഡ് മഹാമാരി നേരിടുന്നതിനായി തോട്ടം തൊഴിലാളികൾക്കുള്ള ക്ഷേമപദ്ധതികൾക്ക് ധനകാര്യ വകുപ്പ് അംഗീകാരം നൽകിയതായി കേന്ദ്ര തൊഴിൽ സഹമന്ത്രി രാമേശ്വർ തെയ്ലി അറിയിച്ചു. ലോക്സഭയിൽ ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. (rameshwar teli parliament update)

തൊഴിലാളികൾക്ക് വേണ്ടി സ്പൈസസ് ബോർഡാണ് പദ്ധതി സമർപ്പിച്ചത്. 2021 മുതൽ 26 വരെ തോട്ടം തൊഴിലാളികളുടെ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി 50 ലക്ഷം രൂപ വകയിരുത്തി. ചെറുകിട, ഇടത്തരം തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ മക്കൾക്ക് 25000 രൂപയുടെ വാർഷിക ഗ്രാൻറ് ഈ പദ്ധതിയിലൂടെ ലഭിക്കും. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ കാപ്പിതോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നേരിട്ട് അക്കൗണ്ടിൽ സഹായം നൽകിവരുന്നു. തൊഴിലാളികളുടെ പ്രോവിഡൻൻ്റ് ഫണ്ട് അക്കൗണ്ടിൽ നിന്നും 90 ശതമാനം തുക വരെ ഒരു മാസ ത്തിൽ പിൻവലിക്കാനുള്ള സാഹചര്യം ഒരുക്കിയതായും കേന്ദ്ര മന്ത്രി അറിയിച്ചു.

അതേസമയം, ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ കേന്ദ്രസർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എഎം ആരിഫ് എംപി ലോക്‌സഭയിൽ നോട്ടീസ് നൽകി. 84 വയസുള്ള സ്വാമിയെ കിരാതമായ യുഎപിഎ നിയമം ചുമത്തി ദേശീയ സുരക്ഷാ ഏജൻസി ജയിലിലടച്ചു. ആവശ്യമായ ചികിത്സ നൽകിയില്ല. ജാമ്യം നൽകണമെന്ന് നിരവധി സംഘടനകൾ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നും എംപി ചൂണ്ടിക്കാട്ടി.ജുഡീഷ്യൽ മജിസ്ട്രേടിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും എംപി ആവശ്യപ്പെട്ടു.

സ്റ്റാൻ സ്വാമിയുടെ മരണത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത് കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. സ്റ്റാൻ സ്വാമിയുടേത് കൊലപാതകമാണെന്ന് സഞ്ജയ് റൗത്ത് ആരോപിച്ചു.

ജൂലൈ അഞ്ചിന് ഉച്ചയോടെയാണ് മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചത്. 84 വയസായിരുന്നു. ബാദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭീമ കൊറേഗാവ് കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.