Kerala

‘തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ട’; നൂറ് സീറ്റ് തികയ്ക്കാമെന്നത് എൽഡിഎഫിന്റെ സ്വപനം മാത്രമെന്ന് രമേശ് ചെന്നിത്തല

തൃക്കാക്കര യു ഡി എഫിന്റെ പൊന്നാപുരം കോട്ടയാണെന്ന് രമേശ് ചെന്നിത്തല. നൂറ് സീറ്റ് തികയ്ക്കാമെന്നത് എൽഡിഎഫിന്റെ സ്വപനം മാത്രമാണ്. കെ വി തോമസിന് മറുപടി നൽകാനില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

‘തൃക്കാക്കരയിൽ യു ഡി എഫ് വൻ വിജയം നേടും. യു ഡി എഫിന്റെ പരമ്പരാഗതമായ നിയോജക മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര യു ഡി എഫിന്റെ പൊന്നാപുരം കോട്ടയാണ്. നൂറ് സീറ്റ് തികയ്ക്കാമെന്നത് എൽഡിഎഫിന്റെ സ്വപനം മാത്രം. കെ വി തോമസിന് മറുപടി നൽകാനില്ല. യു ഡി എഫ് വളരെ മികച്ച രീതിയിലുള്ള വിജയം നേടും’- രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജയം യുഡിഎഫിനൊപ്പമായിരിക്കുമെന്ന് ഉമാ തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാണെങ്കിലും പി ടി തോമസിന്റെ പിന്‍ഗാമിയായിരിക്കും. സ്ഥാനാര്‍ത്ഥി ആരാണെങ്കിലും ജയം യുഡിഎഫിനൊപ്പമായിരിക്കും. സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും ഉമാ തോമസ് പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിജയം നേടണമെന്ന് മുഖ്യമന്ത്രി അണികള്‍ക്ക് നിർദേശം നൽകി. സ്ഥാനാർഥി നിർണയമടക്കമുള്ള കാര്യങ്ങളിൽ മുതിർന്ന നേതാക്കളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി. സ്ഥാനാർഥി നിർണയ ചർച്ചകൾ എൽഡിഎഫിൽ പുരോഗമിക്കുകയാണ്.

പൊതുസ്വതന്ത്രനെ സിപിഐഎം നിർത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം തീർത്ത് പറയാനാവില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ എല്‍ഡിഎഫ് ലക്ഷ്യം നൂറ് സീറ്റ് തികയ്ക്കലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വികസനം ആഗ്രഹിക്കുന്നവര്‍ ഇടതിനൊപ്പമാണ്. സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഇടതിന് ഗുണമാകുമെന്നും രാജീവ് പറഞ്ഞു.