Kerala

സിപിഐഎം അണികളോട് അക്രമം നിർത്താൻ മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് ചെന്നിത്തല; കോൺഗ്രസിന് പങ്കില്ലെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി

വെഞ്ഞാറമൂട് നടന്നത് രാഷ്ട്രീയകൊലപാതകമല്ലെന്നും പിന്നിൽ കുടിപ്പകയും വൈരാഗ്യവുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎംഅണികളോട് അക്രമം നിർത്താൻ മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന് സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി ഡിസിസിഅദ്ധ്യക്ഷൻ റിപ്പോർട്ട് നൽകിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അതേസമയം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോൺഗ്രസ് ആസൂത്രണംചെയ്തതെന്ന് ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തി. കൊലപാതകത്തെ ന്യായീകരിച്ചുള്ള മുല്ലപ്പള്ളിയുടെ നിലപാട് കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നതെന്നും സിപിഐഎം. കൊലപാതകത്തെ ന്യായീകരിച്ചുള്ള മുല്ലപ്പള്ളിയുടെ നിലപാട് കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നു. രക്തസാക്ഷികളെ ഗൂണ്ടകളെന്ന് പറഞ്ഞ് അപമാനിക്കാനുള്ള മുല്ലപ്പള്ളിയുടെ ശ്രമം അപലപനീയമെന്നും കോൺഗ്രസ് നേതൃത്വം ആസൂത്രിതമായി കലാപവും അക്രമവും കൊലപാതകങ്ങളും നടത്താൻ ശ്രമിക്കുന്നുവെന്നും സിപിഐഎം.

രക്തസാക്ഷികളെ കിട്ടാൻ സിപിഐഎം ദാഹിച്ച് നടക്കുകയാണൈന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. വെഞ്ഞാറമൂട്ടിലേത് രാഷ്ട്രീയ കൊലപാതകമല്ല. പിന്നിൽ കുടിപ്പകയും വൈരാഗ്യവുമെന്നും രമേശ് ചെന്നിത്തല. സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന് പങ്കില്ലെന്ന് വ്യക്തമാക്കി ഡിസിസി അധ്യക്ഷൻ റിപ്പോർട്ട് നൽകിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വീണ് കിട്ടിയ അവസരമായി കണ്ട് സിപിഐഎം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്നും മുല്ലപ്പള്ളി.

കോൺഗ്രസ് പാർട്ടി ഓഫിസുകൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽപൊലീസ് നടപടി എടുക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയം ഇല്ലെന്ന് പറഞ്ഞ് സംഭവം നിസാരവത്ക്കരിക്കാൻ കോൺഗ്രസ് നേതാക്കൾ നടത്തുന്ന ശ്രമം അപലപനീയമെന്നും സംഘടിതമായ അക്രമങ്ങൾ അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനാണ് ശ്രമമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.