Kerala

എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ചെന്നിത്തലയെ പരിഗണിക്കുന്നതായി സൂചന

എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ പരിഗണിയ്ക്കുന്നതായി സൂചന. വ്യത്യസ്ത ഘട്ടങ്ങളിലായ് 20ൽ അധികം സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിട്ടുള്ള നേതാവാണ് ചെന്നിത്തല. പരിചയ സമ്പന്നരരുടെ പട്ടികയിൽ ആണ് രമേശ് ചെന്നിത്തലയെയും എ.ഐ.സി.സി ഭാരവാഹിയായി പരിഗണിയ്ക്കുന്നത്. നിലവിൽ ഗുജറാത്തിന്റെ സ്ഥാനാർത്ഥി നിർണ്ണയ സമിതി ചുമതലയാണ് രമേശ് ചെന്നിത്തല വഹിയ്ക്കുന്നത്.

ഹിന്ദി ഭാഷയിലെ പ്രാവീണ്യം ദേശീയ രാഷ്ട്രീയത്തിൽ ചെന്നിത്തലയ്ക്ക് ​ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. 1980-1985 കാലഘട്ടത്തിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ്, ബാലജന സഖ്യം സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ചെന്നിത്തല 1982ൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

1985ൽ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1986ൽ മുപ്പതാം വയസിൽ കെ. കരുണാകരൻ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു. 1991-ലും, 1996-ലും, വീണ്ടും കോട്ടയത്ത് നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1997-ൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി നിയമിതനായി. 1999ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ നിന്ന് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

2016ൽ പതിനാലാം കേരള നിയമസഭയിൽ യു.ഡി.എഫിന്റെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തു. എന്നാൽ 2021ലെ പതിനഞ്ചാം കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിൻ്റെ പരാജയത്തെ തുടർന്നാണ് രമേശ് ചെന്നിത്തലക്ക് പകരം വി.ഡി. സതീശൻ യു.ഡി.എഫിൻ്റെ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റത്.