Kerala

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 15ന് മുന്‍പ് വേണമെന്ന് എല്‍ഡിഎഫും യുഡിഎഫും

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്ന് എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മേയ് മാസത്തിൽ മതിയെന്നായിരുന്നു ബിജെപിയുടെ ആവശ്യം. അതേസമയം സംസ്ഥാനത്ത് കോവിഡ് വർദ്ധിക്കുന്നതിലെ ആശങ്ക രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് കമ്മീഷൻ പങ്ക് വച്ചു.

റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കരുത്. പോസ്റ്റൽ വോട്ട് ലിസ്റ്റ് സ്ഥാനാർഥികൾക്ക് കൂടി ലഭ്യമാക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ഏപ്രിൽ 8നും 12നുമിടയിൽ തെരഞ്ഞെടുപ്പ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പോളിങ് സമയം ദീർഘിപ്പിക്കരുതെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് മേയ് മാസത്തിൽ മതിയെന്നായിരുന്നു ബിജെപിയുടെ നിലപാട്.

ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും കമ്മീഷൻ കൂടിക്കാഴ്ച നടത്തി. പൊലീസ് സുരക്ഷ, ഉദ്യോഗസ്ഥ വിന്യാസം എന്നിവ സംബന്ധിച്ച് നാളെയും ചർച്ചയുണ്ടാകും. ഈ മാസം 15ന് കമ്മിഷൻ ഡല്‍ഹിക്ക് മടങ്ങിയ ശേഷം അടുത്ത ആഴ്ച അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.