Kerala

ശബരിമല തീർത്ഥാടക പാതയിൽ വെള്ളം കയറി; പത്തനംതിട്ടയിൽ വെള്ളപ്പൊക്കം രൂക്ഷം

മഴ ശമിച്ചെങ്കിലും പത്തനംതിട്ടയിൽ വെള്ളപ്പൊക്കം രൂക്ഷം. ശബരിമല തീർത്ഥാടക പാതയിൽ പലയിടത്തും വെള്ളം കയറി. ഉരുൾപൊട്ടലിൽ മുങ്ങിയ പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. ഇന്നലെ രാത്രിയോടെ പത്തനംതിട്ടയിൽ മഴ കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിൽ അച്ചൻകോവിലാറിന്റെ തീരങ്ങൾ മുങ്ങി.

പത്തനംതിട്ട നഗരം വെള്ളത്താൽ ചുറ്റപ്പെട്ടു. ഓമല്ലൂർ, നരിയാപുരം, മാത്തൂർ എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറിയതോടെ പത്തനംതിട്ട-പന്തളം റൂട്ടിൽ ഗതാഗതം നിലച്ചു. ശബരിമല തീർത്ഥാടകർ ആശ്രയിക്കുന്ന പുനലൂർ – മൂവാറ്റുപുഴ റോഡിലും വെള്ളക്കെട്ട് വഴിമുടക്കി. ത്രിവേണിയിൽ പമ്പനദി കരകവിഞ്ഞ് ഒഴുകുകയാണ്. ജലനിരപ്പ് ക്രമീകരിക്കാനായി കക്കി, മൂഴിയാർ ഡാമുകൾ തുറന്നിട്ടുണ്ട്.

പന്തളം – മാവേലിക്കര റോഡിൽ മുടിയൂർക്കോണം ഭാഗത്ത് റോഡിൽ വെള്ളക്കെട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കൂടുതൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പമ്പയാറ്റിൽ ജലനിരപ്പ് കുറഞ്ഞെങ്കിലും ആറന്മുളയിലെ താഴ്ന്ന പ്രദേശങ്ങളിൽ വീടുകൾ വെള്ളക്കെട്ടിലാണ്. ജില്ലയിലാകെ 57 ക്യാമ്പുകളിലായി 482 കുടുംബങ്ങളെ മാറ്റി പാർപ്പിരിക്കുകയാണ്.