Kerala

കോവിഡ് വ്യാപനം ശക്തമായാലും ട്രയിൻ സർവീസുകൾക്ക് മുടക്കം ഉണ്ടാവില്ലെന്ന് റെയിൽവെ

കോവിഡ് വ്യാപനം ശക്തമായാലും ട്രയിൻ സർവീസുകൾക്ക് മുടക്കം ഉണ്ടാവില്ലെന്ന് റെയിൽവെ. ലോക്ഡൗണിന് മുൻമ്പ് സർവീസ് ഉണ്ടായിരുന്ന 90 ശതമാനം ട്രയിൻ സർവീസും പുനരാരംഭിച്ചതായി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി അറിയിച്ചു.

ട്രയിൻ യാത്രക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ആർ.പി.എഫ് പരിശോധിക്കും. വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ട്രെയിൻ സർവീസുകൾ നിർത്തുമോ എന്ന ആശങ്കയാണ് എങ്ങും . എന്നാൽ ഒരു സർവീസും നിർത്തി ല്ലെന്ന് പാലക്കാട് ഡി.ആർ.എം അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ച് 24 ന് ലോക്ഡൗൺ മൂലം നിർത്തിവെച്ച സർവീസുകൾ ഇപ്പോൾ 90 ശതമാനത്തിലേറെ പുനരാരംഭിച്ചു എന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി പറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് എല്ലാമുള്ള ട്രെയിനുകൾ നിലവിൽ കേരളത്തിൽ നിന്നും സർവീസ് നടത്തുന്നുണ്ട്.

ട്രയിൻ യാത്രക്കാർക്ക് ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരും. യാത്രക്കിടെ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആര്‍പിഎഫിന് നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ ജീവനക്കാര്‍ക്ക് വാക്‌സിന്‍ എടുക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ആദ്യ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പാലക്കാട് ഉൾപ്പെടെ ഉളള റെയിൽവെ സ്റ്റേഷനുകളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. സമാന രീതിയിൽ സ്റ്റേഷനുകളിൽ തിരക്ക് വർദ്ധിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഡിവിഷണൽ റെയിൽവെ മാനേജർ പ്രതികരണവുമായി രംഗത്തെത്തിയത്.