India Kerala

വയനാട്ടിലെ ദേശീയപാത സമരം പത്താം ദിവസത്തിലേക്ക്; രാഹുല്‍ ഗാന്ധി ഇന്ന് സമരപ്പന്തല്‍ സന്ദര്‍ശിക്കും

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ദേശീയപാത സമരം പത്താം ദിവസത്തില്‍. വയനാട് എം.പി രാഹുല്‍ ഗാന്ധി ഇന്ന് സമരപ്പന്തല്‍ സന്ദര്‍ശിക്കും. വനം വകുപ്പ് മന്ത്രി കെ. രാജുവും സമരപ്പന്തലിലെത്തുന്നുണ്ട്. രാത്രിയിലും നിരവധി ആളുകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്.

ദേശീയപാത സമര വേദിയിലേക്ക് രാത്രിയിലും പിന്തുണയുമായെത്തിയത് നൂറുകണക്കിനാളുകളാണ്. ദേശീയപാത 766 അടച്ചിടരുതെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടക്കുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി രാവും പകലുമെത്തുന്നത്. നൂറുകണക്കിന് കൂട്ടായ്മകളാണ്. നേരമിരുട്ടുന്നതോടെ പന്തം കൊളുത്തി പ്രകടനങ്ങളുമായാണ് ഗ്രാമീണരെത്തുന്നത്.

കഴിഞ്ഞ ദിവസം രാത്രി യുവാക്കള്‍ നടത്തിയ മൊബൈല്‍ഫ്ലാഷ് ലൈറ്റ് പ്രകടത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കുടുംബശ്രി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വനിതകള്‍ നടത്തിയ പ്രകടനം കനത്ത മഴയിലും നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചു. ജനകീയ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമിക്കുന്ന വിദഗ്ദ സമിതി. പ്രദേശവാസികളെ കൂടി കേള്‍ക്കാന്‍ സന്നദ്ധമാകുമെന്നാണ് പ്രതീക്ഷയെന്ന് യുവജന സമിതി നേതാക്കള്‍ പറഞ്ഞു.

കാലത്ത് 9 മണിക്കാണ് രാഹുല്‍ സമരപ്പന്തലിലെത്തുക. നിരാഹാര സമരമനുഷ്ടിക്കുന്ന യുവജന നേതാക്കളോടൊപ്പം 45 മിനുട്ട് അദ്ദേഹം ചെലവഴിക്കും രാഹുലിന്റെ സന്ദര്‍ശനത്തോടെ സമരത്തിന് ദേശീയ ശ്രദ്ധ കൈവരുമെന്നും സമര സമിതി കരുതുന്നു.