India Kerala

കലക്ടറുടെ ഉത്തരവിന് പുല്ലുവില; ലോക് ഡൗണിന്‍റെ മറവിൽ കരിങ്കല്‍ ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്നത് തീവില

ലോക് ഡൗൺ ആണെങ്കിലും അടിയന്തര നിർമാണപ്രവർത്തനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ക്വാറികൾ സജീവമായത്, ഇതോടെ മണൽ മെറ്റൽ, ബേബി മെറ്റൽ തുടങ്ങിയ നിർമാണ ആവശ്യവസ്തുക്കൾക് 15 രൂപയോളമാണ് കൂട്ടിയത്

ലോക് ഡൗണിന്‍റെ മറവിൽ കരിങ്കല്‍ ഉൽപ്പന്നങ്ങൾക്ക് ക്വാറി ഉടമകൾ അമിതവില ഈടാക്കുന്നുവെന്ന് ആരോപണം. അമിതവില ഈടാക്കുന്ന കരിങ്കൽ ക്വാറികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് എറണാകുളം ജില്ല കലക്ടർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കലക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തിക്കൊണ്ടാണ് ക്വാറി മാഫിയകൾ കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത്. ലോക് ഡൗൺ ആണെങ്കിലും അടിയന്തര നിർമാണപ്രവർത്തനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ക്വാറികൾ സജീവമായത്. ഇതോടെ മണൽ മെറ്റൽ, ബേബി മെറ്റൽ തുടങ്ങിയ നിർമാണ ആവശ്യവസ്തുക്കൾക് ഏകദേശം 15 രൂപയോളം ഒറ്റയടിക്ക് കൂട്ടുകയാണ് ക്വാറി മാഫിയ ചെയ്തത്.

ഇന്നലെ അമിതവില ആഴശ്യപ്പെട്ടതിനെ തുടര്‍ന്ന് നിർമ്മാണ മേഖലയിലെ തൊഴിലാളികളും, വാഹന ഡ്രൈവർമാരും കോതമംഗലത്ത് പിടവൂരിലുള്ള പാറമട ഉപരോധിച്ചു. ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ക്വാറി മാഫിയയുടെ സ്വാദീനവും ഉപയോഗിച്ചാണ് അമിതവില ഈടാക്കുന്നതെന്നാണ് ആരോപണം. ലോക് ഡൗണിനു ശേഷം ക്വാറി ഉടമകൾ കരിങ്കൽ ഉത്പന്നങ്ങൾക്ക് വില വർധിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചില തൊഴിലാളി യൂണിയനുകൾ ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് അമിതവില ഈടാക്കുന്ന കരിങ്കൽ ക്വാറികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പക്ഷേ കളക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തിക്കൊണ്ട് അമിതവില ഈടാക്കുന്നത് തുടരുകയാണെന്നും ഇത് നിര്‍മ്മാണ മേഖലയെ തകര്‍ക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.