Kerala

കൊടുംകുറ്റവാളികള്‍ക്കായി ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കും; പഞ്ചാബ് മുഖ്യമന്ത്രി

കൊടുംകുറ്റവാളികള്‍ക്കായി ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. ഭീകരര്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെ പാര്‍പ്പിക്കാന്‍ ജയില്‍ സമുച്ചയത്തിനുള്ളില്‍ അന്‍പത് ഏക്കറില്‍ അതീവ സുരക്ഷയോടെയാകും ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി ഭഗ്വവന്ത് മന്‍ പറഞ്ഞു.

ലുധിയാനയ്ക്ക് സമീപം ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കുന്നതിന് കേന്ദ്രം 100 കോടി രൂപ അനുവദിച്ചു. ലഡ്ഡ കോത്തിയില്‍ പുതുതായി റിക്രൂട്ട് ചെയ്ത ജയില്‍ വാര്‍ഡര്‍മാര്‍ക്കുള്ള നിയമന കത്തും കൈമാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയിലില്‍ ജഡ്ജിമാര്‍ക്കായി പ്രത്യേക ക്യാബിനുകളുമുണ്ടാകും. ഭീകരരുള്‍പ്പെടുന്ന കുറ്റവാളികളെ കോടതികളില്‍ ഹാജരാക്കാതെ തന്നെ കേസുകള്‍ കേള്‍ക്കാന്‍ അനുവദിക്കുന്നതാണ് ഈ സംവിധാനം.

പൊലീസുകാര്‍ക്കുള്ള പ്രത്യേക പരിശീലനമുള്‍പ്പെടെ വിവിധ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ശാസ്ത്രീയമായ രീതിയില്‍ പൊലീസ് സേനയെ നവീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് ഭഗ്വവന്ത് മന്‍ പ്രതികരിച്ചു. ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഹൈടെക് ജാമറുകളും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കും. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ പഞ്ചാബ് പൊലീസില്‍ ആന്റി ഡ്രോണ്‍ സാങ്കേതികവിദ്യയും അവതരിപ്പിക്കും.

ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കുന്നതിനൊപ്പം ജയില്‍ വകുപ്പില്‍ 351 പുതിയ തസ്തികകള്‍ സൃഷ്ടിക്കം. ഒപ്പം പ്രത്യേക വനിതാ ജയിലും നിര്‍മിക്കും. ഇതിനായുള്ള ഫണ്ടിന് ക്ഷാമമില്ലെന്നും പഞ്ചാബിലെ ജയിലുകള്‍ ശക്തിപ്പെടുത്താനും നവീകരിക്കാനും നവീകരിക്കാനും എല്ലാ ശ്രമങ്ങളും നടത്തുമെന്നും മാന്‍ പറഞ്ഞു.