Kerala

പുനലൂരിൽ വീട്ടമ്മയെ വീടിനുള്ളിൽ പൊളളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി

വീട്ടമ്മയെ വീടിനുള്ളിൽ പൊളളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കരവാളൂർ സ്വദേശിനി മിൽക്കി കുഞ്ഞുമോനാണ് മരിച്ചത്. 

പുനലൂർ കരവാളൂർ തുമ്പശ്ശേരി പാടം ചൂട്ടയിൽകുന്ന് ഷിന്റു നിവാസിൽ മിൽക്കി കുഞ്ഞുമോനെയാണ് വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ കട്ടിലിൽ ആയിരിന്നു മൃതദേഹം കിടന്നത്. മകനും മകളും രാവിലെ പ്രാർഥനയ്ക്കായി പളളിയിൽ പോയ സമയത്ത് 58 വയസുള്ള മിൽക്കി സ്വയം തീ കൊളുത്തി മരിച്ചെന്നാണ് നിഗമനം. വീട്ടിൽ നിന്ന് പുക ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് സ്ഥലത്ത് ആദ്യം എത്തിയത്.

ജനാലയും കതകും പൊളിച്ച് അകത്ത് കടന്നവർ മിൽക്കിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് പുനലൂർ അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു. മിൽക്കി കുഞ്ഞുമോൻ സർക്കാർ ആരോഗ്യവകുപ്പിലെ നഴ്‌സിംഗ് സൂപ്രണ്ടായി വിരമിച്ച വ്യക്തിയാണ്.

പക്ഷാഘാതം വന്നതിനെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു. ഭർത്താവ് മരിച്ചിട്ട് വർഷങ്ങളേറെയായി. കടുത്ത മാനസിക വിഷമത്തിൽ ആത്മഹത്യ ചെയ്തതാകാം എന്നതാണ് പൊലീസിന്റെ പ്രാധമിക നിഗമനം.