Kerala

സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ് സംഘം; ലൈഫ് മിഷന്‍ കേസില്‍ കസ്റ്റഡിയിലെടുത്തു

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി പി.എസ് സരിത്തിനെ പാലക്കാട്ടെ ഫഌറ്റില്‍ നിന്ന് കൊണ്ടുപോയത് വിജിലന്‍സ് സംഘമെന്ന് പൊലീസ്. പാലക്കാട് വിജിലന്‍സ് യൂണിറ്റാണ് സരത്തിനെ കസ്റ്റഡിയിലെടുത്തത്. സ്വപ്‌നാ സുരേഷാണ് സരിത്തിനെ ചിലര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. സഹപ്രവര്‍ത്തകര്‍ സരിത്തിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് സ്വപ്‌നാ സുരേഷ് പറഞ്ഞത്.

ലൈഫ് മിഷന്‍ കേസില്‍ ചോദ്യം ചെയ്യാനാണ് സരിത്തിനെതിരായ വിജിലന്‍സ് നടപടി. വിജിലന്‍സ് നടപടിയില്‍ പൊട്ടിത്തെറിച്ചാണ് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സ്വപ്‌ന ആരോപിച്ചു. സരിത്തിന് വിജിലന്‍സ് നോട്ടിസ് പോലും നല്‍കിയിട്ടില്ല. ലൈഫ് മിഷന്‍ കേസിലാണ് വിജിലന്‍സിന്റെ നടപടിയെങ്കില്‍ ആദ്യം കൊണ്ടുപോകേണ്ടിയിരുന്നത് എം ശിവശങ്കറിനെയായിരുന്നെന്നും സ്വപ്‌ന പറഞ്ഞു.

ഗുരുതരമായ ആരോപണമാണ് ഇന്നലെ സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉന്നയിച്ചത്. ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സിഎം രവീന്ദ്രന്‍, നളിനി നെറ്റോ ഐഎഎസ്, മുന്‍ മന്ത്രി കെടി ജലീല്‍ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.