Kerala

‘രാഷ്ട്രീയം പറയരുത്’; വിഴിഞ്ഞത്ത് വി.ഡി സതീശനെതിരെ പ്രതിഷേധവുമായി സമരക്കാർ

വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം സമരക്കാർ രംഗത്ത്. സമരപ്പന്തലിൽ രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വി ഡി സതീശൻ പ്രസംഗിച്ച് മടങ്ങുന്നതിനിടെയാണ് രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉണ്ടായത്. ചേരിതിരിഞ്ഞായിരുന്നു പ്രതിഷേധം.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിനു യുഡിഎഫും കോൺഗ്രസും പിന്തുണ നൽകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തെത്തുടർന്നു മറ്റു തീരങ്ങളിൽ ആഘാതമുണ്ടാകുന്ന ഗുരുതര പ്രശ്‌നമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രശ്നപരിഹാരത്തിനു 432 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാൽ, പിണറായി സർക്കാർ അതു നടപ്പാക്കിയില്ലെന്ന് വി ഡി സതീശൻ വിമർശിച്ചിരുന്നു.

അതേസമയം വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികളുടെ രാപ്പകൽ ഉപരോധ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഉപരോധത്തില്‍ വിഴിഞ്ഞത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ബാരിക്കേഡുകള്‍ നീക്കാന്‍ സമരക്കാരുടെ ശ്രമം. ബാരിക്കേഡുകള്‍ തകര്‍ത്ത് മല്‍സ്യത്തൊഴിലാളികള്‍ മുന്നോട്ടുനീങ്ങുന്നു. തുറമുഖ കവാടത്തിലേക്ക് പ്രവേശിക്കാനാണ് ശ്രമം. സമരക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളും. സമരക്കാര്‍ പിന്‍മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

ഇതിനിടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാരിന് യാതൊരു വാശിയുമില്ലെന്ന് മന്ത്രി വി അബ്‌ദുൾ റഹ്മാൻ അറിയിച്ചു. പ്രതിഷേധക്കാരെ പലതവണ ഫോണിൽ വിളിച്ചിട്ടും സംസാരിക്കാൻ സാധിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.