Kerala

സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം; ജനകീയ സദസ് ഇന്ന്

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കുന്ന ജനകീയ സദസ് ഇന്ന് കോഴിക്കോട് നടക്കും. ഇന്നുച്ചയ്ക്ക് മൂന്നുമണിക്ക് കോഴിക്കോട് മൂടാടിയിലാണ് ജനകീയ സദസ് നടക്കുക. യുഡിഎഫിന്റെ നേതൃത്വത്തിലാണ് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിര്‍ത്തി വച്ചിരിക്കുകയാണ്.

സില്‍വര്‍ ലൈനില്‍ സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ,സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് കത്തയച്ചു. മുബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വെയെ എതിര്‍ക്കുന്നവര്‍ കെ-റെയില്‍ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെയെന്നും വി ഡി സതീശന്‍ ചോദിച്ചു.

അഴിമതി, കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇടത് പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിച്ച് തീവ്ര വലത്പക്ഷ നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി താങ്ങാനാകില്ല.

പദ്ധതി വഴി പാരിസ്ഥിതികമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സാധാരണക്കാരന്റെ ആശ്രയമായ പൊതു ഗതാഗത സംവിധാനത്തിന്റെ ചിലവ് കൂടാനും സില്‍വര്‍ ലൈന്‍ പദ്ധതി വഴിയൊരുക്കുമെന്നും വി ഡി സതീശന്‍ ആരോപിച്ചു.