Kerala

ജലീലിന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം; നിരവധി പേർക്ക് പരുക്ക്

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യുവജന സംഘടകൾ നടത്തിയ മാർച്ച് പലയിടത്തും അക്രമാസക്തമായി.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. പ്രവർത്തകർ പിരിഞ്ഞുപോകാതെ വന്നതോടെ പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. കെ.എസ്.ശബരീനാഥൻ എംഎൽഎ അടക്കം നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു.

സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. എസ്ഡിപിഐ പ്രവർത്തകർ ജലീലിന്റെ കോലം കത്തിച്ചു. യുവമോർച്ച പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും അക്രമാസക്തമായി. ബലപ്രയോഗത്തിലൂടെയാണ് നേതാക്കളെ പൊലീസ് നീക്കിയത്. നിരവധി പ്രവർത്തകർക്ക് പരുക്ക് പറ്റി. യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചു.