Kerala

പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിൽ. കേന്ദ്രമന്ത്രിയുടെ മകൻ സന്ദർശിച്ച വാഹനം ഇടിച്ചുകയറി നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കാൻ പ്രിയങ്ക എത്തിയിരുന്നു. യുപി പൊലീസ് ഇതുവരെ ഈ അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല. (priyanka gandhi arrested uttar)

അർധരാത്രിയിൽ ലഖിംപൂർ ഖേരിയിലേക്ക് തിരിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പ്രിയങ്ക കാൽനടയായി മുന്നോട്ടുനീങ്ങുകയായിരുന്നു. നൂറ് കണക്കിന് പ്രവർത്തകരും പ്രിയങ്കയ്ക്കൊപ്പം നടന്നു. പിന്നീട് വാഹനത്തിൽ പോകാൻ പ്രിയങ്കയ്ക്ക് പൊലീസ് അനുവാദം നൽകി. എന്നാൽ, ലഖിംപൂർ ഖേരിയിൽ എത്തും മുൻപ് പ്രിയങ്കയെ പൊലീസ് തടഞ്ഞ് സീതാപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാൽനട യാത്രക്കൊടുവിൽ ലഖിംപൂർ ഖേരിയിലെത്തിയ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മേഖല ശാന്തമാകുന്നത് വരെ രാഷ്ട്രീയ നേതാക്കളെ അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതർ. ക്രമസമാധാന ചുമതലയുള്ള എഡിജിപി സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്. അർധരാത്രിയിൽ ഉത്തർപ്രദേശിലെ ബാഗ്പതിൽ അടക്കം കർഷകർ റോഡുകൾ ഉപരോധിച്ചു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കർഷകർക്ക് നേരെ പാഞ്ഞുകയറുകയായിരുന്നെന്നാണ് ആരോപണം. അപകടത്തിൽ എട്ട് കർഷകർക്ക് ഗുരുതരമായി പരുക്കേറ്റു. യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ ഉപരോധിക്കാൻ കർഷകർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കർഷർ പ്രദേശത്ത് ഹെലിപാഡിൽ തടിച്ചുകൂടിയിരുന്നു. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് അജയ് കുമാർ മിശ്രയുടെ മകനും സംഘവും പ്രദേശത്ത് കാത്തുനിന്നതായാണ് വിവരം. എന്നാൽ കേശവ്പ്രസാദ് മൗര്യ ഉൾപ്പെടെയുള്ളവർ അവിടെയിറങ്ങാതെ തിരികെ മടങ്ങി. ഇതിനുപിന്നാലെ കർഷകർ പിരിഞ്ഞുപോകാൻ തീരുമാനിച്ചതിനിടയാണ് ആശിഷ് മിശ്രയുടെ സംഘത്തിന്റെ വാഹനം കർഷകർക്കുനേരെ പാഞ്ഞുകയറിയത്.

അതേസമയം, വാഹനവ്യൂഹത്തിൽ തന്റെ മകൻ ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കിൽ ജീവനോടെ പുറത്തുവരില്ലായിരുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

‘അപകടത്തിൽ മൂന്ന് ബിജെപി പ്രവർത്തകരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. ബിജെപി പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിന് നേരെ കർഷകർ കല്ലെറിയുകയായിരുന്നു. കാർ നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ അതിനടിയിൽപ്പെട്ടാണ് രണ്ട് പേർ മരിച്ചത്’. അക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.

അതേസമയം വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകും. സംഭവം ദൗർഭാഗ്യകരമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.