Kerala

സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്; മാർച്ച് 24 മുതൽ സർവീസ് നിർത്തിവയ്ക്കും

ബസ് ചാർജ് വർധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ അനശ്ചിതകാല സമരത്തിലേക്ക്. മാർച്ച് 24 മുതൽ സ്വകാര്യ ബസുടമകൾ അനശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ കാലോചിതമായ വർധന അനിവാര്യമാണെന്ന് ബസുടമകൾ ആവശ്യപ്പെടുന്നു.

ചാർജ് വർധന ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകൾ നൽകിയിരുന്നു.
ഗതാഗത മന്ത്രി ആന്റണി രാജുവിനെ നേരിൽ കണ്ട് സ്വകാര്യ ബസുടമകൾ നോട്ടിസ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം ചാർജിന്റെ പകുതിയായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ബസ് ചാർജ് വർധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാൽ എന്ന് മുതൽ എന്നത് പറയാനാകില്ലെന്നുമാണ് ഗതാഗത മന്ത്രി പറഞ്ഞത്.

സംസ്ഥാന ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമർശിക്കാത്തതിൽ സ്വകാര്യ ബസ് ഉടമകൾ അതൃപ്തിയിലായിരുന്നു. ഈ മാസം 31 നുള്ളിൽ നിരക്ക് വർധന ഉണ്ടായില്ലെങ്കിൽ അനിശ്ചിത കല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകൾ അറിയിച്ചിരുന്നു. സ്വകാര്യ ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ സഹായിക്കണമെന്നാണ് ബസ് ഉടമകളുടെ നിലപാട്.