India Kerala

കടലാക്രമണം നേരിടാൻ അടിയന്തര നടപടികളുമായി സംസ്ഥാന സർക്കാർ

കടലാക്രമണം നേരിടാൻ അടിയന്തര നടപടികളുമായി സംസ്ഥാന സർക്കാർ .ഒമ്പത് തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 22.5 കോടി രൂപ മന്ത്രിസഭ യോഗം അനുവദിച്ചു. പ്രളയത്തിൽ അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അധിക ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഒമ്പത് തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 22.5 കോടി രൂപ അനുവദിക്കാനാണ് തീരുമാനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.വിവിധ വകപ്പുകളുടെ ജില്ലാ തലവന്‍മാരെ ഉള്‍പ്പെടുത്തി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കും. അതാത് സ്ഥലങ്ങളിലെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ടത്തിന് ജനകീയ കമ്മിറ്റിയും രൂപീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനമെടുത്തു.

2018ലെ പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ധനസഹായം നല്‍കുന്നതിനുള്ള പദ്ധതി സർക്കാർ രൂപീകരിക്കും. ‘പ്രത്യുത്ഥാനം’ എന്ന പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു കോടി രൂപ അനുവദിക്കും. വെള്ളപ്പൊക്കത്തിലോ ഉരുള്‍പൊട്ടലിലോ 15 ശതമാനത്തില്‍ കൂടുതല്‍ നാശം നേരിട്ട വീടുകളിലെ കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.ഓരോ കുടുംബത്തിനും 25,000 രൂപയാണ് അധിക സഹായമായി ലഭിക്കുന്നത്. മൊത്തം 7,300 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.