Kerala

ശബരിമല തീർത്ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ വൈകുന്നു

നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോൾ പമ്പയിലും ഇടത്താവളങ്ങളിലും നിരവധി പ്രവർത്തനങ്ങളാണ് ഇനിയും പൂർത്തിയാവാനുള്ളത്.

ശബരിമലയിലെ തുലാമാസ പൂജക്കും മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുമുള്ള ഒരുക്കങ്ങള്‍ വൈകുന്നത് സർക്കാരിനും ദേവസ്വം ബോർഡിനും പ്രതിസന്ധിയാവുന്നു. നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോൾ പമ്പയിലും ഇടത്താവളങ്ങളിലും നിരവധി പ്രവർത്തനങ്ങളാണ് ഇനിയും പൂർത്തിയാവാനുള്ളത്. ഒരുക്കങ്ങള്‍ തുടങ്ങാത്തതില്‍ പ്രതിഷേധവുമായി പന്തളം കൊട്ടാരവും അയ്യപ്പ സംഘടനകളും രംഗത്ത് വന്നു.

തുലാമാസ പൂജകള്‍ക്കും മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനും ദിവസങ്ങള്‍ ശേഷിക്കെ പ്രധാന ഇടത്താവളമായ പമ്പയിലടക്കം മുന്നൊരുക്കങ്ങള്‍ ഇനിയും ആരംഭിക്കാനായിട്ടില്ല. താത്കാലിക നിർമ്മാണ ജോലികളടക്കം ബാക്കി നില്‍ക്കെ പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാവാത്തതാണ് സർക്കാരിനും ദേവസ്വം ബോർഡിനും പ്രതിസന്ധിയായിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ വിശ്രമിക്കാനും വിരിവെക്കാനും ഭക്തരെ അനുവദിക്കുന്നില്ലെങ്കിലും തീർത്ഥാടനത്തിന് മുന്നോടിയായി ഇനിയും ഏറെ നടപടികള്‍ പൂർത്തീകരിക്കേണ്ടതുണ്ട്. എന്നാല്‍ സൌകര്യങ്ങളൊരുക്കാതെ തീർത്ഥാടനം ആരംഭിക്കാനുള്ള തീരുമാനത്തിനെതിരെ പന്തളം കൊട്ടാരവും അയ്യപ്പ സംഘടനകളും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

മുന്നൊരുങ്ങള്‍ പൂർത്തിയാക്കാതെ ഏകപക്ഷീയമായി സർക്കാർ മുന്നോട്ട് പോകുകയാണന്നും വിശ്വാസികളുമായി ആലോചിച്ച് വേണം തീരുമാനങ്ങളെടുക്കേണ്ടതെന്നും പന്തളം കൊട്ടാരം അറിയിച്ചു. അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന തീർത്ഥാടനത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് സർക്കാരും ദേവസ്വം ബോർഡും വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവർക്ക് പോലും തീർത്ഥാടനത്തിന് അനുമതിയുണ്ട്. എന്നാല്‍ ഭക്തർക്ക് ആവശ്യമായ സൌകര്യങ്ങളൊരുക്കുന്നതില്‍ താമസം നേരിടുന്നതാണ് നിലവിലെ പ്രധാന വെല്ലുവിളി.